ഇടുക്കി: തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ജാതി,മത സ്പർധ വളർത്തുന്നതും വിദ്വേഷം ജനിപ്പിക്കുന്നതുമായ രീതിയിൽ പ്രചാരണം നടത്തരുതെന്നും അത്തരത്തിലുള്ള പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതും നിലവിലുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതുമായ പ്രചാരണങ്ങൾ ഒഴിവാക്കണം. രാഷ്ട്രീയ പാർട്ടികളെക്കുറിച്ചുള്ള വിമർശനം അവരുടെ നയങ്ങളിലും പരിപാടികളിലും മുൻകാല പ്രവർത്തനങ്ങളിലും മാത്രമായി പരിമിതപ്പെടുത്തണം. മറ്റു പാർട്ടികളിലെ നേതാക്കളുടെയും പ്രവർത്തകരുടെയും പൊതു പ്രവർത്തനവുമായി ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചും പാർട്ടികളും സ്ഥാനാർഥികളും വിമർശിക്കരുത്. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങൾ ഉന്നയിച്ച് മറ്റു പാർട്ടികളെയും പ്രവർത്തകരെയും വിമർശിക്കരുത്. ജാതിമത വികാരങ്ങൾ ഇളക്കിവിട്ട് വോട്ട് സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും പാടില്ല. ജാതിയുടെ പേരിലും സമുദായത്തിന്റെ പേരിലും വോട്ട് ചോദിക്കാൻ പാടില്ല. ആരാധനാ സ്ഥലങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കുന്നതും പെരുമാറ്റച്ചട്ടലംഘനമാണ്.