തൊടുപുഴ: അവധി ആസ്വദിച്ചുകൊള്ളു, പക്ഷ കരുതൽ വേണം കുട്ടികളേ. സ്‌കൂളുകൾ അടച്ചതോടെ ഇനിയുള്ള രണ്ട് മാസം കുട്ടികൾക്ക് വിനോദങ്ങളുടെ കാലം കൂടിയാണ്. വേനലവധി എന്നത് എല്ലാക്കാലത്തും കുട്ടകളുടെ ആരവങ്ങൾ കളിക്കളങ്ങളിലും പുഴകളിലും ഒക്കെ ഉയരുന്ന കാലമാണ്. പക്ഷെ മുൻവർഷങ്ങളെ അപേക്ഷിച്ച് വേനൽച്ചൂട് രൂക്ഷമായത് രക്ഷിതാക്കളെയും ശരിക്കും ആശങ്കപ്പെടുത്തിയിട്ടുണ്ട്.
ക്രിക്കറ്റും ഫുട്‌ബാളും വോളിബാളും നീന്തലും ഉൾപ്പെടെ അവധിക്കാലം ആഘോഷമാക്കുമ്പോൾ ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്. വേനൽക്കാലത്തെ അപകടങ്ങൾ ഒഴിവാക്കാനും ആഘോഷങ്ങൾ സുരക്ഷിതമാക്കാനും ശ്രദ്ധ അനിവാര്യമായിരിക്കുകയാണ്.
ഉയർന്ന അന്തരീക്ഷ താപനില കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ, ജലാശയ അപകടങ്ങൾ,
എന്നിവ ഉണ്ടാവാതിരിക്കാൻ ജാഗ്രത അനിവാര്യമാണ്. മുൻ വർഷങ്ങളിൽ ജലസേചന പദ്ധതിയുടെ കനാലുകൾ, തടാകങ്ങൾ, പാറ ക്വാറികളിലെ കുളങ്ങൾ എന്നിവിടങ്ങളിൽ മുങ്ങിമരിച്ചതിലധികവും കുട്ടികളാണ്.
പ്രധാന
നിർദേശങ്ങൾ
ബന്ധുവീടുകളിലും ടൂർ പോകുമ്പോഴും നീന്തൽ വശമുണ്ടെങ്കിലും പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്. നീന്തൽ അറിയാവുന്ന മുതിർന്നവരുടെ മേൽനോട്ടത്തിലേ ഇറങ്ങാവൂ
കുട്ടികൾ കൂട്ടമായി നീന്തുമ്പോൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക. വെള്ളത്തിൽ അകപ്പെട്ടാൽ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടാതെ കമ്പോ, കയറോ, തുണിയോ എറിഞ്ഞുകൊടുക്കുക
ബോട്ടിംഗ്, കയാക്കിംഗ് വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കുക
കുട്ടികളെ വീട്ടിൽ തനിച്ചാക്കി പോകേണ്ടിവരുന്ന അവസരങ്ങളിലും അപരിചിത ഇടങ്ങളിലും ഒരുതരത്തിലും ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം
രാവിലെ 11 മുതൽ വൈകിട്ട് 3 വരെയുള്ള സമയത്ത് വെയിലത്തുള്ള കളികൾ ഒഴിവാക്കുക
വെയിലുള്ള സമയത്ത് പുറത്തുപോകേണ്ടിവന്നാൽ തൊപ്പിയോ കുടയോ ഉപയോഗിക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പാദരക്ഷകൾ ഉപയോഗിക്കുക. സൺ സ്‌ക്രീൻ ലോഷനുകൾ, സൺ ഗ്ലാസ് എന്നിവയുടെ ഉപയോഗവും ചൂടിനെ പ്രതിരോധിക്കും