മൂന്നാർ: തിരഞ്ഞെടുപ്പിന്റെ ആവേശം ജനങ്ങളിലേക്ക് പകരാൻ കെ എസ് ആർ ടി സി യുടെ ഡബിൾ ഡക്കർ ബസ് മൂന്നാറിലെത്തി . ഇടുക്കിയിൽ ആദ്യമായെത്തിയ ഡബിൾ ഡക്കർ ബസിനെ നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. പഴയ മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ മൈതാനത്ത് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മൂന്നാറിൽ നിന്നും ആനയിറങ്കൽ വരെയാണ് ബസ് സർവീസ് നടത്തുക . ദിവസേന മൂന്ന് സർവീസ് ഉണ്ടായിരിക്കും . മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ആരംഭിച്ച് സിഗ്‌നൽ പോയിന്റ്,ചൊക്രമുടി, ആനയിറങ്കൽ, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലൂടെ സർവീസ് നടത്തി തിരികെ ഡിപ്പോയിലെത്തും. രാവിലെ 9 മുതൽ 11 വരെ, ഉച്ചക്ക് 1 മണി മുതൽ 3 മണി വരെ , വൈകുന്നേരം നാലു മണി മുതൽ 6 മണി വരെ എന്നിങ്ങനെയാണ് മൂന്നു സർവീസുകൾ. ബസിന്റെ രണ്ട് നിലകളിൽ ഓരോന്നിലും 25 വീതം ആകെ 50 പേർക്ക് യാത്ര ചെയ്യാനാകും. സൗജന്യ നിരക്കിലാണ് യാത്രയെങ്കിലും പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. മൂന്നാറിലെ ഡി ടി പി സി കൗണ്ടറിൽ നിന്ന് പൊതുജനങ്ങൾക്ക് സൗജന്യമായി പാസ് ലഭിക്കും. ബസ് പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് പാസ് നൽകിത്തുടങ്ങും. ബസിൽ പോലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വരെ ബസ് സർവീസ് ഉണ്ടാകും.
സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ടസ്‌കർ ഷീൽഡ്' ന് വേണ്ടിയുള്ള സൗഹൃദ ഫുട്‌ബോൾ മത്സരത്തിന് മുന്നോടിയായാണ് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ജില്ലാ കളക്ടർ ഷീബാ ജോർജ് , ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ,സബ് കളക്ടർമാരായ ഡോ.അരുൺ എസ് നായർ, വി എം ജയകൃഷ്ണൻ ,പ്രശസ്ത ഫുട്ബോളർ ഐ എം വിജയൻ, കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻസ് പ്രസിഡന്റ് മോഹൻ സി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.
ഇടുക്കിയിൽ ആദ്യമായെത്തിയ കെ എസ് ആർ ടി സിയുടെ ഡബിൾ ഡക്കർ ബസ് വീക്ഷിക്കുന്ന നാട്ടുകാർ