ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ അന്യസംസ്ഥാന തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. നിലവിൽ ഇടുക്കി കാഞ്ചിയാർ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശിനി റീത്തയാണ് (21) ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് റീത്തയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തമിഴ്‌നാട്ടിലെ തേനി മെഡിക്കൽ കോളേജിലേക്ക് ഡോക്ടർ റഫർ ചെയുന്നത്. റീത്തയുടെ ആരോഗ്യനില വഷളായതിനാൽ ഡോക്ടർ ഇതിനായി കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം നെടുംങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. തുടർന്ന് ആംബുലൻസ് പൈലറ്റ് അലൻ കെ. തോമസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബെനീറ്റ വി.ജെ എന്നിവർ സ്വകാര്യ ആശുപത്രിയിലെത്തി റീത്തയുമായി തേനിയിലേക്ക് തിരിച്ചു. ആംബുലൻസ് തമിഴ്‌നാട്ടിലെ കമ്പത്ത് എത്തുമ്പോഴേക്കും റീത്തയുടെ ആരോഗ്യനില വഷളായി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബെനീറ്റ നടത്തിയ പരശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. രാത്രി പത്ത് മണിയോടെ ബെനീറ്റയുടെ പരിചരണത്തിൽ റീത്ത കുഞ്ഞിന് ജന്മം നൽകി. തുടർന്ന് ബെനീറ്റ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി. ഉടനെ ഇരുവരെയും ആംബുലൻസ് പൈലറ്റ് അലൻ കമ്പം ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.