തൊടുപുഴ: പരസ്യപ്രചാരണം അവസാനിക്കാൻ മൂന്ന് നാൾ ബാക്കി നിൽക്കെ വോട്ടുറപ്പിക്കാൻ നാടാകെ സ്ഥാനാർത്ഥികളുടെയും പാർട്ടി പ്രവർത്തകരുടെയും നെട്ടോട്ടം.
ഒന്നരമാസം നീണ്ട പരസ്യ പ്രചരണം 24ന് കലാശകൊട്ടോടെ സമാപിക്കാനിരിക്കെ ഇടുക്കി തീപാറും പോരാട്ടത്തിന്റെ വേദിയായി. നിലവിലെ എം.പി ഡീൻ കുര്യാക്കോസിന്റെയും മുൻ എം.പി ജോയ്സ് ജോർജ്ജിന്റെയും മൂന്നാംവട്ടമുള്ള ഏറ്റുമുട്ടലിനൊപ്പം ബി.ഡി.ജെ.എസിന്റെ കരുത്തുറ്റ വനിതാ നേതാവ് സംഗീത വിശ്വനാഥന്റെയും ഇഞ്ചോടിഞ്ച് മുന്നേറിയുള്ള പോരാട്ടത്തിലൂടെ പ്രവചനം പോലും അസാദ്ധ്യമാക്കും വിധമാണ് ഇടുക്കിയിലെ മത്സരം. പ്രചാരണം അവസാന നാളുകളിലേയ്ക്ക് നീങ്ങുമ്പോൾ സ്ഥാനാർത്ഥികൾ അവസാനറൗണ്ട് ഓട്ടപ്രദക്ഷിണത്തിലാണ്. വോട്ടെടുപ്പിന് മുമ്പുള്ള അവസാന ഞായറാഴ്ചയായ ഇന്നലെ പരമാവധി ആളുകളെ നേരിൽകണ്ട് വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു മുന്നണികൾ. മേടച്ചൂടും വേനൽ മഴയും അവഗണിച്ച് ഒന്നരമാസമായി തീപാറുന്ന പ്രവർത്തനമാണ് മൂന്ന് മുന്നണികളും കാഴ്ചവച്ചത്. സ്ഥാനാർത്ഥികളുടെ മണ്ഡലതല സ്വീകരണ പരിപാടികൾ മൂന്ന് റൗണ്ട് പൂർത്തിയായി. നാലാംഘട്ട സ്വീകരണ പരിപാടികളാണ് ഇപ്പോൾ നടക്കുന്നത്. പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിനൊപ്പം സമൂഹമാദ്ധ്യമങ്ങൾ വഴിയും ഫോണിലൂടെയുമുള്ള വോട്ടഭ്യർത്ഥനകളും സജീവമാണ്.
യു.ഡി.എഫ്
സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയും പ്രകടന പത്രികയുമുൾപ്പെടെ വീടുകളിലെത്തിക്കുന്നതിനൊപ്പം ആടിയും ഉലഞ്ഞും നിൽക്കുന്ന വോട്ടുകൾ കൂടി അനുകൂലമാക്കാനുള്ള തന്ത്രങ്ങളാണ് യു.ഡി.എഫ് പയറ്റുന്നത്. ഇന്നും നാളെയുമായി മണ്ഡലത്തിലെ ബൂത്തുകളിൽ രണ്ട് മുതൽ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തകർ സ്ലിപ്പ് വിതരണവും വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തലും നടത്തും.
എൽ.ഡി.എഫ്
ബൂത്തടിസ്ഥാനത്തിൽ ചിട്ടയായ പ്രവർത്തനവുമായി മുന്നേറി തുടക്കം മുതലുള്ള പ്രചരണത്തിലെ മേൽക്കെ നിലനിർത്താനുള്ള പരിശ്രമത്തിലാണ് എൽ.ഡി.എഫ്. സ്‌ക്വാഡ് പ്രവർത്തനവും കുടുംബ യോഗങ്ങളും പുരോഗമിച്ചുവരികയാണ്. സ്ലിപ്പ് വിതരണവും വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തലും വരും ദിവസങ്ങളിൽ നടക്കും.
എൻ.ഡി.എ
മുഴുവൻ ബൂത്തുകളിലും മഹാസമ്പർക്ക പ്രചരണമാണ് എൻ.ഡി.എ ലക്ഷ്യമിട്ടിരിക്കുന്നത്. നാലും അഞ്ചും പേരടങ്ങുന്ന പ്രവർത്തകരുടെ സംഘം വീടുകൾ സന്ദർശിക്കുന്നു. വോട്ടിംഗ് യന്ത്രമായ ഇ.വി.എം പരിചയപ്പെടുത്താനായി മറ്റൊരു സംഘവും ഒപ്പമുണ്ട്. 25വരെ ഭവനസന്ദർശനം തുടരും.