mangala1
മംഗളാദേവി ക്ഷേത്രം

മംഗളാദേവി ചിത്രാപൗർണമി ഉത്സവം ഇന്ന്

കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ ചിത്രാപൗർണ്ണമി ഉത്സവം ഇന്ന് നടക്കും.
രാവിലെ ആറു മണി മുതൽ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടും. ഉച്ചക്ക് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകിട്ട് 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാൻ അനുവദിക്കുകയുമില്ല.രാവിലെ 4 മണി മുതൽ കേരളത്തിലെയും തമിഴ്നാട്ടിലെയും പൂജാരിമാർ, സഹായികൾ എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിടും. അഞ്ചുമണിയോടെ ട്രാക്ടറുകളിൽ ഭക്ഷണവും കയറ്റിവിടും. ഓരോ ട്രാക്ടറുകളിലും ആറു പേരിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല ഡിസ്‌പോസബിൾ പാത്രങ്ങളിൽ കുടിവെള്ളമോ മറ്റു ഭക്ഷണ സാധനങ്ങളോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമായ പാസ് ലഭിച്ച നാലുചക്ര വാഹനങ്ങൾ മാമ്രേ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങൾ അനുവദിക്കില്ല. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സ്റ്റിക്കർ വാഹനത്തിൽ പതിപ്പിക്കണം. ഉത്സവ ദിവസം വാഹനങ്ങളിൽ അമിതമായി ആളെ കയറ്റാൻ അനുവദിക്കില്ല. കുമളി ബ്ര്രസ്സാൻഡ്, അമലാംമ്പിക സ്‌കൂൾ, കൊക്കരകണ്ടം എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ പരിശോധിക്കും.
സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവർത്തിക്കും. പ്രഥമശുശ്രൂഷ നൽകാൻ മെഡിക്കൽ സംഘം, കാർഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും ആംബുലൻസ് സൗകര്യവും മലമുകളിൽ ഏർപ്പെടുത്തും.
ജലവകുപ്പിന്റെ നേതൃത്വത്തിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. മുൻ വർഷത്തേക്കാൾ കൂടുതൽ താൽക്കാലിക ടോയ്‌ലറ്റ് സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോർഡുകൾ സ്ഥാപിക്കുകയും മൈക്ക് അനൗൺസ്‌മെന്റ് നടത്തുകയും ചെയ്യും. ചൂട് വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടത്തിൽ മുൻകരുതൽ സ്വീകരിക്കാൻ അഗ്‌നിരക്ഷാസേനക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്ഷേത്രപാതയിൽ ആംപ്ലിഫയർ, ലൗഡ് സ്പീക്കർ തുടങ്ങിയവ ഉപയോഗിക്കാൻ അനുവദിക്കില്ല. പരസ്യ സാമഗ്രികളും പാടില്ല. ഒരു തരത്തിലുള്ള മാലിന്യവും വനത്തിൽ നിക്ഷേപിക്കരുത്. വനം ശുചിയായി സൂക്ഷിക്കാൻ ശുചിത്വമിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും.

പ്രവേശനം വർഷത്തിൽ

ഒരിക്കൽമാത്രം

വർഷത്തിൽ ഒരിക്കൽ ചിത്രാപൗർണ്ണമി നാളിൽ മാത്രം ഭക്തർക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്‌നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ഉത്സവനാളിൽ കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്.