കുമളി: ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ഈ വർഷത്തെ ചിത്രാപൗർണ്ണമി ഉത്സവത്തിന് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായെത്തിയത് 15534 ഭക്തർ. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി. ചൈത്രമാസത്തിലെ ചിത്തിരനാളിലെ പൗർണ്ണമി അഥവാ ചിത്രാപൗർണ്ണമി നാളിൽ മാത്രം ഭക്തർക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തിയത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളിൽ ഒരേ സമയം കേരളം, തമിഴ്നാട് ശൈലികളിലെ പൂജകൾ നടന്നു. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും പുലർച്ചെ അഞ്ച് മണിയോടെ നട തുറന്ന് ആചാരചടങ്ങുകൾ ആരംഭിച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവത പ്രതിഷ്ഠകളായ ഗണപതി, ശിവപാർവ്വതീ സങ്കൽപത്തിലുള്ള പെരുമാൾ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്. വള്ളിയൻ കാവ് മേൽശാന്തിയായ വാസുദേവൻ നമ്പൂതിരി പൂജകൾക്ക് നേതൃത്വം നൽകി. അഭിഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളിൽ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ നടന്നു. തൊട്ടടുത്തുള്ള ശ്രീകോവിലിൽ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്. ഈ ശ്രീകോവിലിനോടു ചേർന്നു തന്നെ രാജരാജ ചോളൻ നിർമ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ഇവിടത്തെ പ്രത്യേകതയാണ്.

വിപുലമായ ക്രമീകരണങ്ങൾ

ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരള- തമിഴ്നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതർ സംയുക്തമായാണ് ചിത്രാപൗർണ്ണമി ഉത്സവം നടത്തിയത്. കുമളി ബസ് സ്റ്റാൻഡ്, അമലാംമ്പിക സ്‌കൂൾ, കൊക്കരകണ്ടം എന്നിവിടങ്ങളിൽ ചെക് പോസ്റ്റിൽ വാഹനങ്ങൾ പരിശോധിച്ചാണ് മുകളിലേക്ക് കയറ്റിവിട്ടത്. മുൻവർഷത്തേക്കാൾ മികച്ച രീതിയിൽ ഭക്തജനങ്ങൾക്കായി കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം, പ്രത്യേക പാസ് നൽകി വാഹന സൗകര്യം, മലയാളത്തിലും തമിഴിലും ദിശാ സൂചന ബോർഡുകൾ, മൈക്ക് അനൗൺസ്‌മെന്റുകൾ എന്നിവ ഒരുക്കിയിരുന്നു. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റും പ്രഥമശുശ്രൂഷ നൽകാൻ മെഡിക്കൽ സംഘത്തെയും കാർഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും ആംബുലൻസ് സൗകര്യവും മലമുകളിൽ ഏർപ്പെടുത്തിയിരുന്നു. ചൂട് വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടത്തിൽ മുൻകരുതൽ സ്വീകരിക്കാൻ അഗ്നിരക്ഷാസേനയുടെ സേവനവും ലഭ്യമാക്കിയിരുന്നു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ ഷീബ ജോർജ് നേതൃത്വം നൽകി. ക്ഷേത്രത്തിന്റെ ചുമതലയുള്ള ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ തന്നെ ക്ഷേത്രത്തിലെത്തി ഉത്സവ ഒരുക്കങ്ങൾ വിലയിരുത്തി. ഇടുക്കി എ.ഡി.എം ബി. ജ്യോതി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.പ്രശാന്ത് എന്നിവർ മംഗളാദേവി ക്ഷേത്രം സന്ദർശിച്ചു.

300 വീതം പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ

ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ 300 പേരടങ്ങുന്ന ടീമിനെയാണ് പൊലീസ് സേനയിൽ നിന്ന് നിയോഗിച്ചത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ 30 ഇടങ്ങളിലായി മുന്നൂറോളം ജീവനക്കാരെ നിയോഗിച്ചിരുന്നു. വിവിധ സർക്കാർ ആശുപത്രികളിൽ നിന്ന് 11 വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ഉൾപ്പെടെ അഞ്ചിടങ്ങളിലായി 25 അംഗ മെഡിക്കൽ ടീമാണ് ഉത്സവത്തിനായി പ്രവർത്തിച്ചത്.