ഇരിട്ടി: ടെലിഫോൺ എക്സ്‌ചേഞ്ചുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിലെ കൂട്ടുപ്രതി ബംഗളൂരു സ്വദേശി സെബിയുള്ള (35)യെ ബംഗളൂരു ഫാറുഖിയ നഗറിൽ നിന്നും ഇരിട്ടി സി.ഐ പി.കെ.ജിജേഷും സംഘവും പിടികൂടി. കിളിയന്തറ എസ്‌ചേഞ്ചിലെ എൽ.സി.സി ചിപ്പുകൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഫെബ്രുവരി 26 ന് നടന്ന മോഷണത്തിൽ സി.സി ടി.വി, മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഒന്നാംപ്രതി ചാന്ദ് പാഷ (44)യെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു.
പ്രതിയെ തെളിവെടുപ്പിനായി ബംഗളൂരുവിൽ എത്തിച്ചപ്പോഴാണ് കൂട്ടു പ്രതി സെബിയുള്ള പിടിയിലായത്. മോഷണം പോയ എൽ.സി.സി ചിപ്പുകൾ മുഴുവനായും കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ചിപ്പുകൾ മറ്റൊരാൾക്ക് മറിച്ചു വിറ്റതായി ഒന്നാം പ്രതി മൊഴി നൽകിയിട്ടുള്ളത്. മറ്റൊരു പ്രതിയായ സുലൈമാനെയും ഇവർ മോഷണത്തിനായി ഉപയോഗിച്ച വാഹനവും കണ്ടെടുക്കാനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്ത സ്ഥലങ്ങൾ തിരഞ്ഞെടുത്താണ് മോഷണം നടത്തിയത്. ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കിളിയന്തറയിലും ഉളിയിൽ, ആലക്കോട് തേർത്തല്ലി എക്സചേഞ്ചിലുമാണ് മോഷണം നടന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.