മാഹി: അഴിയൂരിൽ നിന്നും മുഴപ്പിലങ്ങാട്ടേക്കുള്ള പുതിയ ബൈപ്പാസ് റോഡിന്റെ മാഹി പള്ളൂർ മേഖലയിൽ ഉൾപ്പെടുന്ന രണ്ട് കി.മി. ദൈർഘ്യമുള്ള പ്രദേശത്ത് 13 പെട്രോൾ ബങ്കുകൾ വരുന്നു. ഇതിൽ ആറ് ബങ്കുകൾക്ക് അനുമതിയായി. രണ്ടെണ്ണത്തിന്റെ ടാങ്കുകൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.
കേവലം ഒൻപത് ചതുരശ്ര കി.മീ.വിസ്തീർണ്ണമുള്ള മാഹിയിൽ ഒന്നര ഡസൻ പെട്രോൾ ബങ്കുകളും, 68 മദ്യഷാപ്പുകളുമാണുള്ളത്. മദ്യത്തിനും, പെട്രോളിയം ഉത്പന്നങ്ങൾക്കും മാഹിയിൽ കേരളത്തെ അപേക്ഷിച്ച് ഗണ്യമായ വിലക്കുറവുണ്ട്. ഇപ്പോൾ പുതിയ ഹൈവേയോട് ചേർന്ന് രണ്ട് മദ്യശാലകൾ മാത്രമേയുള്ളൂ. പുതിയ ബാർ ലൈസൻസ് നൽകില്ലെന്നിരിക്കെ, മറ്റിടങ്ങളിൽ നിന്നും അഞ്ചോളം മദ്യഷാപ്പുകൾ ഇവടേക്ക് മാറ്റി സ്ഥാപിക്കാൻ തകൃതിയായി നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.
ഇവയെല്ലാം വന്നു കഴിഞ്ഞാൽ ഫലത്തിൽ ഇടുങ്ങിയ സർവീസ് റോഡുകളിലൂടെയുള്ള വാഹനയാത്ര തന്നെ അസാദ്ധ്യമായിത്തീരുമെന്നാണ് പറയുന്നത്.
അതിനിടെ മൂലക്കടവിൽ നിലവിലുള്ള അഞ്ച് പെട്രോൾ ബങ്കുകൾക്ക് പുറമെ ഒരു ബങ്ക് കൂടി അനുവദിച്ചിരിക്കുകയാണ്. കോപ്പാലം മുതൽ മാക്കുനി വരെയുള്ള അര കലോമീറ്റർ മാത്രം ദൂരമുള്ള റോഡരികിൽ നിരവധി മദ്യശാലകളുമുണ്ട്.
പുതിയ പെട്രോൾ ബങ്കു കൂടി തുറക്കപ്പെടുന്നതോടെ വില കുറഞ്ഞ പെട്രോളിയം ഉൽപ്പന്നങ്ങൾക്കും മദ്യത്തിനു മായെത്തുന്ന സമീപ പ്രദേശങ്ങളിലെ ബസുകളടക്കമുള്ള വാഹനങ്ങളുടെ തിരക്ക് ഗണ്യമായി വർദ്ധിക്കും. പെട്രോൾ ബങ്കുകൾ റോഡിന്റെ ഇരുവശങ്ങളിലും മുഖാമുഖമായി സ്ഥിതി ചെയ്യുന്നത് വാഹനങ്ങളുടെ ഒഴിയാക്കുരുക്കിനിടയാക്കുന്നുണ്ട്. ബൈപാസ് വന്നിട്ടും ഗതാഗതക്കുരുക്കിന് മൂലക്കടവ് ഭാഗത്ത് യാതൊരു ശമനവുമുണ്ടായിട്ടില്ല.