explosive

കൊട്ടിയൂർ: പന്നിയാംമലയിലെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്‌തു ശേഖരം കണ്ണൂർ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കേളകം പൊലീസും ചേർന്ന് പിടികൂടി.

തൈപ്പറമ്പിൽ വിശ്വന്റെ വീട്ടിൽ നിന്നാണ് വെടിമരുന്നും പടക്കങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തിയത്. സൾഫർ, അലൂമിനിയം പൗഡർ, 70 പടക്കം, പടക്കമുണ്ടാക്കുന്നതിനുള്ള തിരികൾ, ഗുണ്ട്, കരിപ്പൊടി എന്നിവയാണ് കേളകം എസ്.എച്ച്.ഒ പ്രവീൺ കുമാർ, എസ്.ഐ മിനിമോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.

സംഭവത്തിൽ കേളകം പൊലീസ് കേസ്സെടുത്തു. വിശ്വൻ ഒളിവിലാണ്. സ്ഫോടകവസ്തുക്കൾ കൈവശം വെച്ചതിന് വിശ്വനെതിരെ ഇതിന് മുമ്പും കേസ്സെടുത്തിട്ടുണ്ട്. പന്നിയാംമലയിലെ വീട്ടിൽ വിശ്വൻ ഒറ്റയ്ക്കാണ് താമസം.

ഇന്നലെ ഉച്ചകഴിഞ്ഞ് പോലീസ് നടത്തിയ റെയ്ഡിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മലയോര മേഖലയിലും ബോംബ് സ്ക്വാഡ് വ്യാപക പരിശോധന നടത്തി വരികയാണ്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.