
പിലാത്തറ: വിഷുവും പെരുന്നാളും അവധിദിനങ്ങളും ആസ്വദിക്കാതെ രാപകൽ ജോലി ചെയ്യുന്ന സെക്ടർ ഓഫീസർമാർക്ക് ഇലക്ഷൻ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും വാഹനം പോലും അനുവദിക്കപ്പെട്ടിട്ടില്ല. പോളിംഗ് ബൂത്തുകൾ ഒരുക്കുന്നതിനുള്ള ചെലവിന്റെ മുൻകൂർ സംഖ്യയും ജില്ലയിൽ വിതരണം ചെയ്തിട്ടില്ല. മേലധികാരികൾക്കും ഇവരുടെ ചോദ്യത്തിന് ഉത്തരമില്ല.
ബൂത്തുകൾ ഒരുക്കുന്നതിനുള്ള മുൻകൂർ തുക മറ്റ് ജില്ലകളിലൊക്കെ അനുവദിച്ചിട്ടുണ്ടെന്നാണ് സെക്ടർ ഓഫീസർമാർ പറയുന്നത്കഴിഞ്ഞ കാലങ്ങളിലെയെല്ലാം തന്നെ ഇലക്ഷന്റെ രണ്ടാഴ്ച മുമ്പ് എങ്കിലും സെക്ടർ ഓഫീസർമാർക്ക് വാഹനവും അഡ്വാൻസും ലഭ്യമാക്കിയതാണ്. ഇത്തവണ വാഹനവും ഫണ്ടും അനുവദിച്ചിട്ടില്ല. 11 മുതൽ 3 മണി വരെ വെയിൽ കൊള്ളരുതെന്ന് പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകിയ സാഹചര്യത്തിലും യാതൊരു സുരക്ഷാമാനദണ്ഡങ്ങളുമില്ലാതെ ഇരുചക്രവാഹനത്തിൽ നട്ടുച്ചനേരത്തും പണിയെടുക്കേണ്ടിവരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സർവീസ് സംഘടന നേതൃത്വങ്ങളും ഇക്കാര്യത്തിൽ ഒന്നും മിണ്ടാത്തത് ജീവനക്കാരിൽ മടുപ്പ് ഉളവാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലമായതിനാൽ ശിക്ഷണ നടപടികൾ ഭയന്നാണ് പലരും പ്രത്യക്ഷ പ്രതിഷേധത്തിന് മുതിരാത്തത്.
ജോലിഭാരമെന്നാൽ ഇതാണ്
ഇലക്ഷൻ പ്രഖ്യാപിച്ചതുമുതൽ വോട്ടർപട്ടിക, പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള വിവിധ ഉത്തരവുകൾ, ബി.എൽ.ഒ സ്ലിപ്പുകൾ, കൈപ്പറ്റ് രശീതികൾ, വോട്ടർമാർക്കുള്ള കൈപുസ്തകം, 85 വയസ്സുകഴിഞ്ഞവർക്കും അവശർക്കുള്ള ഹോം വോട്ടിംഗിനുള്ള 12ഡി ഫോറം തുടങ്ങിയവ താലൂക്കാഫിസിൽനിന്നും കൈപ്പറ്റാനും അവ ബന്ധപ്പെട്ടവരുടെ കൈകളിൽ യഥാവിധി എത്തിക്കുന്നതിനും വേണ്ടി വില്ലേജ് ജീവനക്കാർ മുഴുവൻ കഴിഞ്ഞ ഒരു മാസത്തോളമായി കഠിനപ്രയത്നത്തിലാണ്. പല സ്‌കൂളുകളും വേനലവവധിയിൽ ആയതിനാൽ വിദൂരത്തുള്ള അദ്ധ്യാപകർക്കുള്ള ഓർഡറുകൾ അവരുടെ വീട്ടിൽ എത്തിക്കേണ്ടതും ഇവരുടെ ചുമതലയാണ്. വില്ലേജുകളിലെ ഭാരിച്ച ദൈനംദിനപ്രവർത്തികൾക്ക് പുറമെയാണ് ഇലക്ഷൻ ജോലികൾ ചെയ്യേണ്ടിവരുന്നത്. ആർ.ഒ, എ.ആർ.ഒ തലത്തിൽ ഇടയ്ക്കിടെ നടത്തുന്ന അടിയന്തിര യോഗങ്ങൾ, ഇലക്ഷൻ ക്ലാസ്സ്, മെഷീൻ സെറ്റിംഗ് എന്നിവയിലും സെക്ടർ ഓഫീസർ പങ്കെടുക്കേണ്ടതുണ്ട്. ഇലക്ഷൻ കമ്മിഷന്റെ എല്ലാ പദ്ധതികളും ഫീൽഡ് തലത്തിൽ പ്രാവർത്തികമാക്കുന്നത് സെക്ടർ ഓഫീസർമാരാണ്.