കാസർകോട്: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭിന്നശേഷിക്കാരുടെയും വൃദ്ധരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ ചരിത്രം കുറിച്ച് കാസർകോട് ജില്ല. ആദ്യമായി ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആവിഷ്‌കരിച്ച, ചലന, കാഴ്ച പരിമിതി നേരിടുന്ന ഭിന്നശേഷിക്കാരെയും അവശരായ വൃദ്ധരെയും വോട്ട് ചെയ്യിക്കുന്നതിനായും തിരികെയും വാഹനത്തിൽ എത്തിക്കുന്ന പിക്ക് ആൻ ഡ്രോപ്പ് സംവിധാനം വിജയകരമായി ആസൂത്രണം ചെയ്ത് ജില്ല ശ്രദ്ധേയമായി.
ഭിന്നശേഷിക്കാരായി വോട്ടർ പട്ടികയിൽ അടയാളപ്പെടുത്തിയവർക്കും 85 വയസ് കഴിഞ്ഞവർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള ഹോം വോട്ടിംഗ് സൗകര്യവും ചലന, കാഴ്ച പരിമിതി നേരിടുന്ന ഭിന്നശേഷിക്കാരെയും അവശരായ വയോധികരെയും വോട്ട് ചെയ്യിക്കുന്ന പിക്ക് ആൻ ഡ്രോപ്പ് സംവിധാനവുമാണ് ഇതിൽ പ്രധാനപ്പെട്ട രണ്ട് പദ്ധതികൾ. ഹോം വോട്ടിംഗ് രാജ്യത്താകമാനം ഒരേതരത്തിലാണ് സംവിധാനം ചെയ്തതെങ്കിലും പിക്ക് ആൻഡ് ഡ്രോപ്പ് സംവിധാനത്തിന് അത്തരത്തിൽ കൃത്യമായ മാതൃക നിർദ്ദേശിക്കപ്പെട്ടിരുന്നില്ല.
അതിനാൽ തന്നെ ഒന്നാംഘട്ട വോട്ടെടുപ്പിലും രണ്ടാംഘട്ട വോട്ടെടുപ്പിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് പിക്ക് ആൻഡ് ഡ്രോപ്പ് സംവിധാനം നടപ്പിലാക്കിയിരുന്നത്. ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലും പാലിയേറ്റീവ് കെയർ യൂണിറ്റുകൾ കേന്ദ്രീകരിച്ച് പാലിയേറ്റീവ് കെയർ നഴ്സുമാരുടെ നേതൃത്വത്തിൽ ആശാവർക്കർമാരെ കോർത്തിണക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.
പാലിയേറ്റീവ് കെയർ യൂണിറ്റുകളിലെ വാഹനങ്ങളും ആയത് അപര്യാപ്തമായ ഇടങ്ങളിൽ ബഡ്സ് സ്‌കൂളുകളിലെയും വാഹനങ്ങളാണ് ഇതിനായി സജ്ജീകരിച്ചത്. പിക്ക് ആൻഡ് ഡ്രോപ്പ് സംവിധാനം ആവശ്യമായ ഭിന്നശേഷിക്കാരുടെയും വൃദ്ധരുടെയും വിശദാംശങ്ങൾ ആശാവർക്കർമാർ മുഖേന ശേഖരിക്കുകയും അതുപ്രകാരം പാലീയേറ്റീവ് കെയർ നഴ്സുമാർ വാഹനത്തിന്റെ സമയപ്പട്ടിക മുൻകൂട്ടി പുറത്തിറക്കുകയും ചെയ്തു. വാഹനം അതത് ബൂത്ത് പ്രദേശത്തിന് അനുവദിച്ച സമയത്ത് ആശവർക്കർമാരുടെ സഹായത്തോടെ ഭിന്നശേഷിക്കാരും വയോജങ്ങളുമായ വോട്ടർമാരെ വീടുകളിൽ നിന്നും കൊണ്ടുപോകുകയും വോട്ട് ചെയ്ത ശേഷം തിരികെ കൊണ്ടുവരികയും ചെയ്തു. ഭിന്നശേഷിക്കാരുടെ സഹായത്തിനായി തെരെഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ 'സക്ഷം' ആപ്പ് വഴി ആവശ്യപ്പെട്ടവർക്കാണ് പിക്ക് ആൻഡ് ഡ്രോപ്പ് സംവിധാനം വിഭാനം ചെയ്തിരുന്നത് എങ്കിലും അത്തരത്തിൽ പരിമിതപ്പെടുത്താതെ ഭിന്നശേഷി, വൃദ്ധ വോട്ടർമാരോട് ആശാവർക്കർമാർ നേരിട്ട് അന്വേഷിച്ച് താൽപര്യം അറിയിച്ച എല്ലാവർക്കും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഭിന്നശേഷി നോഡൽ ഓഫീസർ കൂടിയായ ജില്ലാ സാമൂഹ്യ നീതി ഓഫീസർ ആര്യ പി രാജിന്റെ നേതൃത്വത്തിൽ സാമൂഹ്യ നീതി വകുപ്പിലെ ജീവനക്കാരാണ് ജില്ലയിൽ പ്രവർത്തങ്ങൾ ഏകോപിപ്പിച്ചത്.