@ ആഘോഷനാളുകളിൽ കീശ കാലിയാകും
കോഴിക്കോട്: അവശ്യസാധന വില കുതിച്ചുയർന്നതോടെ ആഘോഷനാളുകളിൽ സദ്യവട്ടങ്ങളൊരുക്കാൻ കൂടുതൽ പണമിറക്കേണ്ടി വരും. അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, പഴങ്ങൾ, മത്സ്യം, മാംസം എന്നിവയ്ക്കെല്ലാം പൊതുവിപണിയിൽ വില ഏറിക്കൊണ്ടിരിക്കുകയാണ്. അരിയിനങ്ങൾക്ക് ആറു മുതൽ എട്ടുരൂപയുടെ വർദ്ധനയാണുള്ളത്. ചൂടുകാലത്ത് ആവശ്യക്കാർ ഏറെയുള്ള വത്തക്ക, ഓറഞ്ച് തുടങ്ങിയ പഴവർഗങ്ങൾക്കും വില കൂടി. ഓറഞ്ചിന് കിലോയ്ക്ക് 60 രൂപയും വത്തക്കയ്ക്ക് 25 രൂപയുമാണ് വില. പച്ചക്കറിയിൽ വെളുത്തുള്ളിക്ക് കാര്യമായ കുറവ് വന്നത് ആശ്വാസമാണ്. ഗ്രീൻപീസിനും തുവരപ്പരിപ്പിനും 10 രൂപയിലധികമാണ് കൂടിയത്. ഉഴുന്നിനും ചെറുപയറിനും കടലയ്ക്കും വില ഉയരാത്തത് സാധാരണക്കാരന് ആശ്വാസമാകുന്നുണ്ട്. തമിഴ്നാട്ടിലും കേരളത്തിലും ചൂട് കൂടിയതിനാൽ പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം. വിഷു അടുക്കുന്നതോടെ പച്ചക്കറിയുടെ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
@ പച്ചക്കറിയിൽ പച്ചമുളകും കാരറ്റും
പച്ചക്കറി വിപണിയിൽ പച്ചമുളക്, ഇഞ്ചി, കാരറ്റ്, എന്നിവയ്ക്കാണ് ഇപ്പോൾ വില കൂടുതൽ. പച്ചമുളക് 120 രൂപയും ഇഞ്ചിക്ക് 160 രൂപയുമാണ്. കാരറ്റിന് 70 തുമാണ്. കഴിഞ്ഞ മാസം കിലോയ്ക്ക് 500 രൂപ വരെയത്തിയ വെളുത്തുള്ളിയുടെ വില കുറഞ്ഞത് ആശ്വാസമാണ്. വെളുത്തുള്ളിക്ക് റീട്ടെയിൽ മാർക്കറ്റിൽ 170-180 രൂപയും ഹോൾസെയിൽ മാർക്കറ്റിൽ 165 രൂപയുമാണ് വില. വിളവെടുപ്പ് തുടങ്ങിയതോടെയാണ് വിലയിടിഞ്ഞതെന്ന് വ്യാപാരികൾ പറഞ്ഞു.
@ ചിക്കൻ പൊളളും
സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ കൂടുകയാണ്. ഒരു മാസം കൊണ്ട് കിലോയ്ക്ക് 50, 60 രൂപയിലധികമാണ് വർദ്ധിച്ചത്. കഴിഞ്ഞമാസം ബ്രോയിലർ കോഴിക്ക് കിലോയ്ക്ക് 210 മുതലായിരുന്നു. ഇപ്പോൾ 260-270 രൂപയിലെത്തി. ലെെവ് ചിക്കന് വില 170 മുതലാണ്. ലഗോൺ കോഴി 200 രൂപയ്ക്ക് ലഭിക്കും. ഇതിന് കാര്യമായ വിലക്കയറ്റമുണ്ടായിട്ടില്ല. ചൂട് കൂടിയതോടെ കോഴി ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഓൾ കേരള പോൾട്രി ഫെഡറേഷൻ പ്രസിഡന്റ് താജുദ്ധീൻ പറഞ്ഞു. കനത്ത ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തുപോകുന്നത് ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്.
@ സപ്ലെെകോ കാലി
വിലക്കയറ്റം മറികടക്കാൻ സപ്ലൈകോ സ്റ്റോറുകളെ ആശ്രയിക്കാമെന്നു കരുതിയാൽ അവിടെ സാധനങ്ങൾ പലതും കിട്ടാത്ത സ്ഥിതിയാണ്. ചെറുപയറും ഉഴുന്നുപരിപ്പും മാത്രമാണ് മിക്കയിടത്തും വിൽപനയ്ക്കുള്ളത്. മാർച്ച് 25നും 29നും ഇടയിൽ സബ്സിഡി സാധനങ്ങൾ മവേലി സ്‌റ്റോറുകളിൽ എത്തുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും നടപ്പിലായിട്ടില്ല.
@ വിലക്കയറ്റം ഒറ്റനോട്ടത്തിൽ
തുവരപരിപ്പ്-170
കടല -80
ഗ്രീൻപീസ് - 100
ചെറുപയർ 110
ഉള്ളി 24
തക്കാളി 32
പച്ചമുളക് 110
ചേന-60
ബീൻസ്-80
ഉരുളക്കിഴങ്ങ്-35
മുരങ്ങയ്ക്ക- 30
ബീറ്റ്റൂട്ട്- 60