തിരൂരങ്ങാടി: വയനാട്ടിൽ വിനോദയാത്രയ്ക്കിടെ കാവുമന്ദം ചെന്നലോട് മൈലാടൻകുന്നിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അദ്ധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. എച്ച്.എസ്.എസിലെ അറബി അദ്ധ്യാപകനുമായ ഗുൽസാർ (44) ആണ് മരിച്ചത്. കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഗുൽസാറിന്റെ മക്കളായ നസീം മുഹമ്മദ്(17), ലഹിൻ ഹംസ (3), ലൈഫ മറിയം (7), ഗുൽസാറിന്റെ സഹോദരി നദീറയുടെ മകൾ ഫിൽദ (12), സഹോദരന്റെ മകൻ ഫിൽസ (8) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഗുൽസാറിന്റെ ഭാര്യ ജസീലയ്ക്കും പരിക്കുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. എല്ലാവർക്കും തലയ്ക്കാണ് പരിക്ക്.
ഗുൽസാറാണ് കാർ ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. ഉംറ നിർവഹിച്ച് പെരുന്നാൾ രാത്രിയാണ് ഗുൽസാർ നാട്ടിൽ തിരിച്ചെത്തിയത്. ഇന്നലെ രാവിലെ കുടുംബത്തിനൊപ്പം രണ്ടു കാറുകളിലായി വയനാട്ടിലേക്ക് യാത്ര തിരിച്ചു. ഗുൽസാറിന്റെ മറ്റൊരു കുട്ടി രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്നു.
ഇസ്‌ലാഹീ പ്രഭാഷകൻ, കെ.എൻ.എം മർകസുദ്ദഅവ തിരൂരങ്ങാടി മണ്ഡലം ജോ. സെക്രട്ടറി, സംസ്ഥാന ദഅവ സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. കുയ്യംതടത്തിൽ മുഹമ്മദ് - മേലേവീട്ടിൽ അലീമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജാസിർ, ഷമീൽ, നവാസ്, റുബീന, നദീറ.