@ 43 ബൂത്തുകളിൽ മാവോവാദി ഭീഷണി നേരിടുന്നവ
കോഴിക്കോട് : ജില്ലയിലെ മാവോയിസ്റ്റ് ഭീഷണിയുള്ളതും പ്രശ്‌നബാധിതമായി കണ്ടെത്തിയതുമായ പോളിംഗ് ബൂത്തുകൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് സന്ദർശിച്ചു. നാദാപുരം, വടകര നിയമസഭ മണ്ഡല പരിധിയിൽപ്പെട്ട ഏതാനും പോളിംഗ് സ്‌റ്റേഷനുകളിലെ ബൂത്തുകളാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയത്. ജില്ലയിലെ വോട്ടെടുപ്പ് സമാധാനപരവും നീതിപൂർവകവുമാക്കുന്നതിന് കർശന സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു. പ്രശ്‌നബാധിത ബൂത്തുകളിൽ പോലിസും കേന്ദ്രസേനയും ഉൾപ്പെട്ട പ്രത്യേക സംഘമായിരിക്കും സുരക്ഷ ഒരുക്കുക. പ്രദേശങ്ങളിൽ ശക്തമായ പോലിസ് പട്രോളിംഗും ഏർപ്പെടുത്തും.
ജില്ലയിൽ ആകെ 141 ബൂത്തുകളാണ് പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 120 എണ്ണം വടകര ലോക്‌സഭ മണ്ഡലത്തിലും 21 എണ്ണം കോഴിക്കോട് മണ്ഡലത്തിലുമാണ്. ഇതിനു പുറമെ, വടകര മണ്ഡലത്തിലെ 43 ബൂത്തുകൾ മാവോവാദി ഭീഷണി നേരിടുന്നവയായും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ കളക്ടർക്കൊപ്പം വടകര തഹസിൽദാർ എം. പി. സുഭാഷ് ചന്ദ്രബോസ്, നാദാപുരം അസി. റിട്ടേണിംഗ് ഓഫീസർ, വടകര ഡി.വൈ.എസ്പി എന്നിവർ ഉണ്ടായിരുന്നു.