
മുണ്ടക്കയം: കനത്ത ചൂടിനിടയിൽ നാടിനു പ്രതീക്ഷ നൽകി വേനൽമഴ പെയ്‌തെങ്കിലും കുടിവെളളത്തിനായുള്ള നാട്ടുകാരുടെ നെട്ടോട്ടം തുടരുകയാണ്. മുണ്ടക്കയം, കോരുത്തോട്, കൊക്കയാർ, കൂട്ടിക്കൽ പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ കുടിനീര് കിട്ടാക്കനിയാണ്. പ്രാഥമിക ആവശ്യങ്ങൾക്കുപോലും വെളളമില്ലാതെ വലയുന്നു. ചില മേഖലകളിൽ ലോറിയിൽ പഞ്ചായത്ത് വെളളം എത്തിച്ചു നൽകുന്നുണ്ടെന്നത് ആശ്വാസമാണ്. മലയോരമേഖലയിലെ പ്രധാന ജലസ്രോതസുകളായ മണിമലയാർ, പുല്ലകയാർ, അഴുതയാർ എന്നിവ വറ്റിവരണ്ടിരിക്കുന്നു. തോടുകളിൽ കുടിവെളളത്തിനായി ഓലി നിർമ്മിച്ചു പരീക്ഷിച്ചിട്ടും പലയിടത്തും പ്രയോജനപ്പെട്ടില്ല.
മുണ്ടക്കയം പഞ്ചായത്തിലെ സ്രാമ്പി, വെളളനാടി, വേങ്ങക്കുന്ന്, പുഞ്ചവയൽ, ഇഞ്ചിയാനി, ചെളിക്കുഴി, പറത്താനം, വരിക്കാനി, വണ്ടൻപതാൽ, കരിനിലം, മുപ്പത്തിയൊന്നാംമൈൽ അടക്കം നിരവധി പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. മേഖലയിൽ സംസ്ഥാന സർക്കാരിന്റെ സമഗ്ര കുടിവെളള പദ്ധതി വരുമെന്ന പ്രതീക്ഷയാണ് ഭാവിയിലുളളത്. എന്നാൽ ഈ വേനൽ കടന്നുപോകും വരെ എങ്ങനെ മുന്നോട്ടു പോകുമെന്നത് ആശങ്കയാണ്.
കൂട്ടിക്കൽ പഞ്ചായത്തിലെ വല്ലീറ്റ, താളുങ്കൽ, പറത്താനം, തേൻപുഴ, കൊടുങ്ങ, പ്ലാപ്പളളി, ചാത്തൻ പ്ലാപ്പളളി തുടങ്ങിയ പ്രദേശങ്ങളിൽ വെളളമില്ലാതെ ജനം വലയുകയാണ്. പുല്ലകയാറിന്റെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ വക്തികൾ നാടിന് ഓലി നിർമ്മിച്ചു നൽകിവരുന്നുണ്ട്.
കൊക്കയാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെളളം പ്രതിസന്ധി സൃഷ്ടിക്കുന്നു. കിലോമീറ്ററുകൾ താണ്ടിയാണ് വിവിധ പ്രദേശങ്ങളിൽ വെളളം ശേഖരിക്കുന്നത്. പഞ്ചയാത്ത് വിവിധ ഭാഗങ്ങളിൽ ഓലികൾ നിർമ്മിച്ചെങ്കിലും ജലക്ഷാമം രൂക്ഷമായ മേഖലകളെ അവഗണിച്ചതായും പരാതി ഉയർന്നു. മേലോരം ,പട്ടിക്കുന്ന്, വെംബ്ലി, വടക്കേമല, കനകപുരം, കുറ്റിപ്ലാങ്ങാട് പ്രദേശങ്ങളിൽ വെളളം കിട്ടാതെ നാട് പെടാപ്പാടിലാണ്. കോരുത്തോട് പഞ്ചായത്തിന്റെ അവസ്ഥയും ഭിന്നമല്ല.