elaveezha-poonjira

മേലുകാവ്: റോഡൊക്കെ അടിപൊളി, അതിവേഗം ഇലവീഴാപൂഞ്ചിറയിലെത്താം, പക്ഷേ എത്തിപ്പെട്ടാലോ പെട്ടതുതന്നെ. ഒന്ന് മൂത്രമൊഴിക്കാൻപോലും സൗകര്യമില്ല എന്നതാണ് സത്യം.

വിനോദ സഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന സഞ്ചാരികൾ അസൗകര്യത്തിൽ വീർപ്പുമുട്ടുകയാണ്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായ ഇലവീഴാപൂഞ്ചിറയിൽ അവധിദിവസങ്ങളായതോടെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്.

മാണി സി. കാപ്പൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഇങ്ങോട്ടുള്ള വഴികൾ സൂപ്പർ ആക്കിയെങ്കിലും പൂഞ്ചിറയിലെത്തുന്നവർക്ക് പ്രത്യേകിച്ച് വനിതകൾക്ക് ഒന്നു വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ ഉള്ള സൗകര്യമില്ല.

കോട്ടയം ജില്ലയിലെ കാഞ്ഞിരം കവലയിൽ ആധുനിക രീതിയിൽ ടാറിംഗ് പൂർത്തിയായതോടെ ഇതുവഴി ഇലവീഴാപൂഞ്ചിറയിലേക്കെത്തുന്ന സഞ്ചാരികളുടെ തിരക്കേറി. കാഞ്ഞാറിൽ നിന്നുള്ള റോഡ് ടാറിംഗും പൂർത്തിയായിട്ടുണ്ട്. ചക്കിക്കാവിൽ നിന്നും ഇലവീഴാപൂഞ്ചിറ വരെയുള്ള ഭാഗം ടാറിംഗ് നടത്താതെ ദീർഘകാലം കിടന്നിരുന്നു. എന്നാൽ പ്രദേശവാസികളുടെ നിരന്തര പരാതിക്കൊടുവിൽ ചക്കിക്കാവ് ഇലവീഴാപൂഞ്ചിറ വരെയുള്ള ഭാഗത്തിന്റെയും ടാറിംഗ് പൂർത്തിയാക്കി. അതിനാൽ നിരവധി വിനോദസഞ്ചാരികളാണ് ഇവിടെക്കെത്തുന്നത്. കാഞ്ഞാർ വഴിയും നിരവധി വിനോദസഞ്ചാരികൾ പൂഞ്ചിറയിൽ എത്തുന്നുണ്ട്.

എന്നാൽ ഇവിടെയെത്തുന്ന വനിതകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യം നിർവഹിക്കാനുള്ള സൗകര്യംപോലുമില്ല എന്നതാണ് വസ്തുത. ഇലവീഴാപൂഞ്ചിറ വ്യൂ പൊയിന്റിന്റെ 800 മീറ്റർ താഴെ വരെയാണ് സഞ്ചാരയോഗ്യമായ റോഡുള്ളത്. ഇവിടെ നിന്നും വിനോദസഞ്ചാരികളെ ട്രിപ്പ് ജീപ്പുകളിലാണ് മുകളിലെത്തിക്കുന്നത്. വ്യൂ പോയിന്റിലേക്കെത്താനുള്ള പാതയിൽ 800 മീറ്റർ ഭാഗം പൊട്ടി പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണുള്ളത്. ജീപ്പ് കടന്നുപോകുമ്പോൾ പ്രദേശമാകെ പൊടി കൊണ്ട് നിറയും. ഇത് അതിജീവിച്ച്‌വേണം വ്യൂ പോയിന്റിലെത്താനെന്ന് വിനോദ സഞ്ചാരികൾ പറയുന്നു.

പൊളിഞ്ഞ് കിടക്കുന്ന പാത കല്ല് പാകി കോൺക്രീറ്റ് ചെയ്താൽ പൊടി ശല്യം ഒരു പരിധി വരെയെങ്കിലും തടയാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇലവീഴാപൂഞ്ചിറയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്നും വ്യൂപോയിന്റിലെത്താനുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.