file

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ സമർപ്പിച്ച 17 നാമനിർദേശ പത്രികകളിൽ മൂന്നു പേരുടെ പത്രിക തള്ളി. 14 പത്രിക സ്വീകരിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ അപരൻമാരായ ഫ്രാൻസിസ് ഇ. ജോർജ്, ഫ്രാൻസിസ് ജോർജ്, കേരളാ കോൺഗ്രസ് (എം.) ഡമ്മി സ്ഥാനാർഥി ബേബി മത്തായി എന്നിവരുടെ പത്രികകളാണ് തള്ളിയത്. വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ പൊതുനിരീക്ഷകൻ മൻവേഷ് സിംഗ് സിദ്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സൂക്ഷ്മ പരിശോധന. സ്ഥാനാർത്ഥികൾ, സ്ഥാനാർത്ഥികളുടെ ഏജന്റുമാർ എന്നിവർ സൂക്ഷ്പരിശോധനയിൽ പങ്കെടുത്തു. അപരൻമാരുടെ ഒപ്പുകളിൽ സംശയം പ്രകടിപ്പിച്ചതോടെ ഇന്നലെ മൂന്നിനുള്ളിൽ ഹാജരാകണമെന്ന് നിർദേശിച്ചെങ്കിലും പത്രിക സമർപ്പിച്ച് മുങ്ങിയ ഇരുവരേയും ഹാജരാക്കാൻ കഴിഞ്ഞില്ല.

സ്വീകരിച്ച പത്രികകൾ
തോമസ് ചാഴികാടൻ (കേരളാ കോൺഗ്രസ് എം), കെ. ഫ്രാൻസിസ് ജോർജ്ജ് (കേരളാ കോൺഗ്രസ്), തുഷാർ (ബി.ഡി.ജെ.എസ്.) വിജുമോൻ ചെറിയാൻ (ബി.എസ്.പി), തമ്പി (എസ്.യു.സി.ഐ.സി), പി.ഒ. പീറ്റർ (സമാജ് വാദി ജന പരിഷത്ത്), സ്വതന്ത്രസ്ഥാനാർഥികളായ ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്, സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്‌കറിയ എം.എം., ചന്ദ്രബോസ് പി, സുനിൽ കുമാർ, ജോസിൻ കെ. ജോസഫ്, മന്മഥൻ.
എട്ടിന് ഉച്ചകഴിഞ്ഞു മൂന്നുവരെ പത്രിക പിൻവലിക്കാം. മൂന്നിന് സ്ഥാനാർത്ഥികൾക്കു ചിഹ്നം അനുവദിക്കും.