പുലിയന്നൂരിൽ ഭീഷണി ഉയർത്തി മരണക്കുഴി

പുലിയന്നൂർ: ഇവിടെയൊരു മരണക്കുഴിയുണ്ട്.... അത് അധികാരികൾ കാണാതെ പോകരുത്. ഏറ്റുമാനൂർ-പാലാ സംസ്ഥാനപാതയിൽ നിരവധി അപകടങ്ങൾക്ക് വേദിയായ പുലിയന്നൂർ ഭാഗത്താണ് കുഴി വാരിക്കുഴിയായി മാറിയത്. ഇവിടെയെന്തെങ്കിലും ചെയ്ത് അപകടം ഒഴിവാക്കിയേ പറ്റൂവെന്ന് നാട്ടുകാരും ഒരേസ്വരത്തിൽ പറയുന്നു. ഇരുചക്രവാഹനങ്ങൾക്കും കാൽയാത്രക്കാർക്കുമാണ് കുഴി ഭീഷണി ഉയർത്തുന്നത്. തിരക്കേറിയ ഈ ഭാഗത്ത് വാഹനങ്ങൾ വശം ചേർന്നുവരുമ്പോൾ ഇരുചക്രവാഹനങ്ങൾ അപകടമൊഴിവാക്കാൻ റോഡരികിലേക്ക് മാറും. എന്നാൽ റോഡിൽ നിന്നും സാമാന്യം ആഴത്തിലുള്ള കുഴിയിലേക്കാണ് വാഹനങ്ങൾ ചെന്നുപതിക്കുക. ഇതിനോടകം നിരവധി ഇരുചക്രവാഹനങ്ങളിൽ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. രാത്രി കാലത്ത് വശങ്ങളിലേക്ക് പെട്ടെന്ന് മാറുന്ന കാൽനടയാത്രക്കാർക്കും വീണ് പരിക്കേൽക്കുന്നു.

പരിശോധിച്ചു, പക്ഷേ തുടർനടപടികളില്ല

ഇവിടെ വിവിധ ഹോസ്റ്റലുകളിലായി നൂറുകണക്കിന് വിദ്യാർത്ഥികളാണുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കാൽനടയായി യാത്രചെയ്യുന്ന ഇവരും അപകടഭീതിയിലാണ്. ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങളാണ് ഈ ഭാഗത്ത് സംഭവിച്ചത്. വിവിധ സംഘടനകളും നാട്ടുകാരും പരാതിയുമായി രംഗത്തുവന്നപ്പോൾ നാറ്റ് പാക് സംഘം പരിശോധന നടത്തിയെങ്കിലും ക്രമീകരണങ്ങളോ തുടർനടപടികളോ ഉണ്ടായിട്ടില്ല. കുഴി മൂടി ദുരന്തം ഒഴിവാക്കാൻ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുലിയന്നൂർ റോഡിലെ അപകടക്കുഴി അടയ്ക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകി.

പി.പോത്തൻ, പ്രസിഡന്റ്, പാലാ പൗരസമിതി

ഫോട്ടോ അടിക്കുറിപ്പ്

പുലിയന്നൂരിൽ അപകടഭീഷണി ഉയർത്തുന്ന നിലയിലുള്ള റോഡ് വശം.