കോട്ടയം: എടാ പാപ്പി, അപ്പി, മാത്താ, പോത്താ, ഇറങ്ങിവാടാ വോട്ട് ചെയ്യാം... വിളിക്കുന്നത് കുഞ്ഞച്ചനാണ്, സാക്ഷാൽ കോട്ടയം കുഞ്ഞച്ചൻ. ഈ തിരഞ്ഞെടുപ്പുകാലത്ത് എല്ലാവരും വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം കുഞ്ഞച്ചൻ വരും, വോട്ടർ കുഞ്ഞച്ചനായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷന്റെ (സ്വീപ്) ബോധവൽക്കരണ പരിപാടിയുടെ ജില്ലയുടെ ഭാഗ്യചിഹ്നമാണ് കോട്ടയം വോട്ടർ കുഞ്ഞച്ചൻ എന്ന കഥാപാത്രം. കുമരകത്തെ ബാക്ക് വാട്ടർ റിപ്പിൾസിലെ കായലോരത്ത് ഹൗസ് ബോട്ടിൽ വന്നിറങ്ങിയ വോട്ടർ കുഞ്ഞച്ചന്റെ മാസ് എൻട്രിയും വേറിട്ടതായി. മലയാളസിനിമയിലെ സൂപ്പർതാരം മമ്മൂട്ടിയുടെ ഐക്കണിക് കഥാപാത്രങ്ങളിലൊന്നായ കോട്ടയം കുഞ്ഞച്ചനെപ്പോലെ തലയിൽ തോർത്തും ചുറ്റി കൂളിംഗ് ഗ്ലാസും വച്ച് വിദ്യാർത്ഥികൾ വോട്ടർ കുഞ്ഞച്ചനെ നൃത്തച്ചുവടുകളോടെ വരവേറ്റു. അവർക്കൊപ്പം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയും ചുവടുവച്ചപ്പോൾ വോട്ടർ കുഞ്ഞച്ചന്റെ വരവ് കളറായി. വോട്ടർ കുഞ്ഞച്ചന്റെ ബോധവൽക്കരണ മാസ്‌കോട്ട് ജില്ലാ കളക്ടർ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ കോട്ടയം ബസേലിയസ് കോളജിലെ വിദ്യാർത്ഥികൾ മമ്മൂട്ടി സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കിയ നൃത്തച്ചുവടുകളൊരുക്കി.

പോളിംഗ് ശതമാനം ഉയർത്തുന്നതിന്റെ ഭാഗമായി നിരവധി പരിപാടികൾ ജില്ലാ ഭരണകൂടവും സ്വീപും നടത്തുന്നുണ്ടെന്നും കൂടുതൽ പേരെ ആകർഷിക്കുന്നതിനായാണ് ഇതെന്നും കളക്ടർ പറഞ്ഞു.