കോട്ടയം : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ജില്ലാ പൊലീസ് സജ്ജമായി കഴിഞ്ഞതായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് പറഞ്ഞു. ഇതിന്റെ ഭാഗമായി കലാശക്കൊട്ട്, പോളിംഗ് ദിവസം എന്നീ ഡ്യൂട്ടികൾക്കായി 2200 പൊലീസ് ഉദ്യോഗസ്ഥരും, ഇതിനുപുറമേ അർദ്ധ സൈനിക വിഭാഗവും, പൊലീസിനെ സഹായിക്കുന്നതിനായി ഓരോ പോളിംഗ് ബൂത്തുകളിലും പരിശീലനം ലഭിച്ച 1527 സ്‌പെഷ്യൽ പോലീസ് ഉൾപ്പെടെ 4000 ൽപരം ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വോട്ടെടുപ്പ് ദിവസത്തിൽ ജില്ലയിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇലക്ഷൻ സ്‌ക്വാഡ് ഡ്യൂട്ടികൾക്കും, ബോർഡർ സീലിംഗ്, ഇലക്ഷൻ സെൽ, മറ്റ് ഇലക്ഷൻ അനുബന്ധ ഡ്യൂട്ടികൾ എന്നിവയ്ക്കായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലാണ്. കൂടാതെ ജില്ലയിലെ വിവിധ ഇടങ്ങളിൽ അർദ്ധ സൈനിക വിഭാഗവും പൊലീസും സംയുക്തമായി ചേർന്ന് റൂട്ട് മാർച്ച് നടത്തിവരികയാണ്. ഇതിനു പുറമേയാണ് പോളിംഗ് ദിവസത്തേക്ക് മാത്രം അധിക പൊലീസിനെ നിയോഗിക്കുന്നത്. പ്രധാന റോഡുകളും, ഇടറോഡുകളും ബാരിക്കേഡ് ചെയ്തുള്ള പരിശോധനയും, അനധികൃത മദ്യം, മറ്റു ലഹരിവസ്തുക്കൾ, രേഖകളില്ലാത്ത പണം കൊണ്ടുപോകൽ, ആയുധം, വെടിക്കോപ്പുകൾ എന്നിവ കൈവശം വെക്കൽ തുടങ്ങിയവ തടയുന്നതിന് ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് ശക്തമായ വാഹന പരിശോധനയും നടത്തിവരികയാണ്. കൂടാതെ ബൂത്തുകൾ തരംതിരിച്ച് പ്രശ്‌ന ബാധിത ബൂത്തുകളിൽ പ്രത്യേകം കേന്ദ്രസേനയെ ഉൾക്കൊള്ളിച്ചുകൊണ്ട് ഇവിടങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ബൂത്തുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പൊലീസ് പെട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ക്രിമിനൽ ലിസ്റ്റുകളിലുള്ള പ്രതികളെയും മറ്റും നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കിൽ ഇവരെ കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിനും ഓരോ സ്റ്റേഷനുകളിലെയും എസ്.എച്ച്.ഒ മാർക്ക് നിർദ്ദേശം നൽകി കഴിഞ്ഞതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.