
തൊടുപുഴ: ഇല്ലിചാരി മലയിലും പരിസരങ്ങളിലും കണ്ട പുള്ളിപ്പുലി ആദ്യ ദിനം കൂട്ടിലകപ്പെട്ടില്ല. ഇന്നലെ രാവിലെ പരിസരത്ത് താമസിക്കുന്നവരും വനം വകുപ്പധികൃതരും സ്ഥലത്ത് നിരീക്ഷണം നടത്തിയിരുന്നു. തിങ്കളാഴ്ച പുലർച്ചെയും പ്രദേശവാസികൾ പുലിയെ കണ്ടിരുന്നു. പ്രദേശത്ത് ഏതാനും കിലോമീറ്ററുകളിലായി ചുറ്റിത്തിരിയുന്ന പുലി സ്ഥിരമായി കാണുന്ന സ്ഥലത്തേക്ക് എത്തുമെന്ന നിഗമനത്തിലാണ് വനം വകുപ്പ് അധികൃതർ. കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളുടെ അതിർത്തിയായ ഇല്ലിചാരി മലയിലും സമീപ പ്രദേശങ്ങളിലും ഭീതി വിതയ്ക്കുകയാണ് പുലി. നാട്ടുകാരുടെ നിരവധി വളർത്ത് മൃഗങ്ങളെ കൊന്ന് തിന്നതോടെയാണ് കഴിഞ്ഞദിവസം പുലിയ പിടികൂടാൻ കൂട് സ്ഥാപിച്ചത്.