
ചങ്ങനാശേരി : ജോസിന്റെ പേരിനൊപ്പം തൊഴിലാളി എന്ന് കൂട്ടി ചേർത്തിട്ട് അമ്പത് വർഷം പിന്നിടുന്നു. ഉപജീവന മാർഗമായ വാഹനത്തിന് തൊഴിലാളി എന്ന പേര് നൽകി. തൊാഴിലാളി വാഹനം ഓടിച്ചു നടന്ന ജോസ് അങ്ങനെ ചങ്ങനാശേരിക്കാരുടെ 'തൊഴിലാളി ജോസായി'. പന്ത്രണ്ടാം വയസിൽ ചങ്ങനാശേരി മാർക്കറ്റിൽ തൊഴിലാളിയായി രംഗത്തിറങ്ങിയയാളാണ് ഇപ്പോൾ 67 വയസ് പിന്നിട്ട ജോസഫ് ആന്റണി. സൈക്കിളിൽ മീനും ചെറിയ ചരക്ക് സാധനങ്ങളും കടയിലെത്തിക്കുന്നതായിരുന്നു ജോലി. ലൈസൻസ് എടുക്കാനുള്ള പ്രായമായപ്പോൾ ലാംബി പിക്കപ് ഓട്ടോ 500 രൂപ മാസ അടവിനു ഫൈനാൻസിനു സ്വന്തമാക്കി. 1980കളിലായിരുന്നു വാഹനം വാങ്ങിയത്. വാഹനത്തിനു എന്ത് പേരിടുമെന്ന് ആലോചിക്കുമ്പോഴാണ് അദ്ധ്വാനിച്ച് കുടുംബം പോറ്റുന്ന നിന്റെ വാഹനത്തിനു തൊഴിലാളിയെന്നു പേരിടാൻ കൊച്ചിയിൽ നിന്ന് ചങ്ങനാശേരിയിൽ കച്ചവടത്തിനെത്തുന്ന കൊച്ചി സ്വാമി പറഞ്ഞത്. ധൈര്യം കൈമുതലാക്കി തനിയെ ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് സ്വന്തമാക്കി ഉണക്കമീനും അരിയും പച്ചക്കറികളും മറ്റു ചരക്കുകളുമായി ചന്തയിൽ നിന്നും കൊല്ലം, തിരുവല്ല, മാമ്പഴേക്കരി തുടങ്ങിയ വിവിധയിടങ്ങളിലേക്ക് ലാംബി ഓട്ടോയും ജോസും പറന്നു. എസി റോഡിലൂടെ ഗതാഗത സൗകര്യം ഇല്ലാത്ത കാലമായിരുന്നതിനാൽ ജങ്കാറുകളിലൂടെയാണ് ലാംബി ഓട്ടോ കയറ്റി പോയത്. പിന്നീട് മിനിഡോർ ഓട്ടോയും ജോസ് സ്വന്തമാക്കി. ലാഭത്തിൽ നിന്ന് മിച്ചം പിടിച്ചും ഫൈനാൻസിലും മൂന്ന് ഓട്ടോകൾ കൂടി സ്വന്തമാക്കി കാലങ്ങൾ കടന്നു പോയിട്ടും ജോസും ലാംബി ഓട്ടോയും ഓടി. അടുത്ത കാലം വരെ ലാംബി ഓട്ടോ പക്കലുണ്ടായിരുന്നു. പാർട്‌സ് കിട്ടാതെ വന്നതും പഴയ വാഹനങ്ങൾ മാറ്റണമെന്ന് സർക്കാർ നിർദേശം വന്നതോടെയും ലാംബി ഓട്ടോയും മറ്റ് ഓട്ടോകളും കൊടുക്കേണ്ടി വന്നു. പിന്നീട് വാങ്ങിയ മഹീന്ദ്ര പിക്കപിനും തൊഴിലാളിയെന്നു തന്നെ പേരിട്ടു. 67വയസായിട്ടും തൊഴിലാളിയെന്ന പേരും സ്ഥാനവും ഉപേക്ഷിക്കാൻ ജോസ് തയാറല്ല. പുലർച്ചെ 2നു ചന്തയിൽ എത്തി മീൻ ലോഡുകളുമായി വിവിധയിടങ്ങളിൽ പോകും. ചങ്ങനാശേരി ചന്തയിൽ ചിത്രീകരിച്ച സ്ഫടികം സിനിമയിലും ജോസിന്റെ തൊഴിലാളിയെന്ന ലാംബി ഓട്ടോ കാണാം. മാർക്കറ്റ് കടേൽപറമ്പിൽ ജോസഫ് ആന്റണി എന്ന യഥാർഥ പേര് പലർക്കുമറിയില്ല. ഭാര്യ ത്രേസ്യാമ്മയും മക്കളായ ജോമോൻ, ജോജി, ജെസ്റ്റിൻ എന്നിവരും മരുമക്കളായ ബെറ്റി, റൂബി, അമ്മു എന്നിവരും ജോസിനു പിന്തുണയായി കൂടെയുണ്ട്.