army-man

ജയ്‌പൂർ: ഇൻഷ്വറൻസിനായി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് വീട്ടുകാരെയും അധികൃതരെയും കബളിപ്പിച്ച സൈനികൻ ദിവസങ്ങൾക്കകം മരിച്ചു. കാർ അപകടം കൃത്രിമമായി സൃഷ്ടിച്ച് മരണപ്പെട്ടതായി വിശ്വസിക്കാൻ എല്ലാ തെളിവുകളും ഒരുക്കിയ ശേഷം വികാസ് ഭാസ്‌കർ (25)​ അപ്രത്യക്ഷനായി. സംസ്കാര ചടങ്ങുകളും നടന്നു. എന്നാൽ,​ ആറ് ദിവസത്തിനു ശേഷം

ഇയാൾ വീട്ടിലെത്തി. പിന്നാലെ ശാരീരിക അവശതകളെ തുടർന്ന് വികാസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.

രാജസ്ഥാനിലെ ജുൻജു ജില്ലയിലെ കൻവാർപുര ബാലാജി ഗ്രാമത്തിലായിരുന്നു സംഭവം. സൈനികനായ വികാസ് ഭാസ്‌കർ കഴിഞ്ഞ 24ന് നാട്ടിൽ വച്ചു നടന്ന വാഹനാപകടത്തിൽ മരിച്ചുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. കത്തിയ കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

പൊലീസും അധികൃതരും നടപടികൾ പൂർത്തിയാക്കി. വീട്ടുകാർ അന്ത്യകർമങ്ങളും ചെയ്തു. എന്നാൽ ആറ് ദിവസങ്ങൾക്ക് ശേഷം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇയാൾ വീട്ടിൽ തിരിച്ചെത്തി. അന്നുതന്നെ ശാരീരിക അവശതകൾ കാരണം ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്ര്‌മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു.

അന്വേഷണം

എന്നാൽ,​ ഇൻഷ്വറൻസ് ക്ലെയിമിനായി മരണം സൃഷ്ടിച്ചതിൽ അന്വേഷണം തുടരുകയാണ്. വികാസിന്റെ ഫാമിൽ ജോലി ചെയ്തിരുന്ന മഹേഷ് മേഘ്‌വാൾ എന്നയാളെ കാണാതായിട്ടുണ്ട്. സ്വന്തം മരണം കെട്ടിച്ചമയ്ക്കാൻ മഹേഷിനെ വാഹനത്തിലിട്ട് കൊന്നിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് പറയുന്നതനുസരിച്ച് ഇയാൾ വ്യാജമരണം സൃഷ്ടിച്ചതാണെന്ന് വ്യക്തമായ സൂചന ലഭിച്ച പൊലീസ് വീട്ടിലെത്തിയപ്പോൾ അറിയുന്നത് ആശുപത്രിയിലാണ് എന്നതാണ്.

സൈന്യത്തിൽ കാശ്മീരിൽ നിയമിതനായ വികാസിന് ഓൺലൈൻ ട്രേഡിംഗിലൂടെ 15 ലക്ഷം രൂപ നഷ്ടം വന്നിരുന്നു. ഇത് പരിഹരിക്കാനാണ് ഇൻഷ്വറൻസ് പോളിസി എടുത്ത ശേഷം മരണം വ്യാജമായി സൃഷ്ടിച്ചത്. ഒരു ബന്ധുവിന്റെ സഹായവും ഇതിന് ലഭിച്ചു. ഇരുവരും ചേർന്ന് തൊഴിലാളിയെ കാറിനുള്ളിലിട്ട ശേഷം തീയിടുകയായിരുന്നു എന്നാണ് സൂചന. മഹേഷിന്റെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.