crime

തിരുവനന്തപുരം: ഹണി ട്രാപ്പ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍, സമൂഹമാദ്ധ്യമങ്ങളിലെ അപരിചതരുടെ ഫ്രണ്ട് റിക്വസ്റ്റ് തുടങ്ങിയവയ്ക്ക് പിന്നിലെ ക്രിമിനല്‍ സംഘങ്ങളുടെ ഇടപെടല്‍ തുടങ്ങിയവയെ കുറിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേരള പൊലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ഹണിട്രാപ്പില്‍ പെടുന്നത് നമ്മള്‍ അറിയാതെ വേണമെങ്കിലും ആകാം. നമ്മുടെ ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കുക.
മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്‌ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കും.

സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ അവര്‍ക്ക് കഴിയും.
ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് - അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കരുത്. തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ല്‍ അറിയിച്ചാല്‍ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.