climate

തിരുവനന്തപുരം: ഫെബ്രുവരി മാസം പകുതി മുതല്‍ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത രീതിയില്‍ വേനല്‍ ഉഗ്രരൂപം പ്രാപിച്ച ദിവസങ്ങളും ഇടയ്ക്ക് ഉണ്ടായി. എന്നാല്‍ വേനല്‍ ചൂട് കൂടുതല്‍ കടുത്ത പശ്ചാത്തലത്തില്‍ അടുത്ത ഏതാനും ദിവസത്തേക്ക് വളരെയധികം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും.

ഏപ്രില്‍ ആറ് വരെ വിവിധ ജില്ലകളില്‍ ചൂട് മൂന്ന് ഡിഗ്രി വരെ കൂടിയേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളില്‍ ചൂട് ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കഴിഞ്ഞു.

കൊല്ലം, പാലക്കാട് ജില്ലകളില്‍ 39 ഡിഗ്രി വരെയും, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, ജില്ലകളില്‍ 37 ഡിഗ്രി വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന ചൂടും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്.

നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നതു പരമാവധി ഒഴിവാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കി. പരമാവധി ശുദ്ധജലം കുടിക്കുക, മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകളും കുടയും തൊപ്പിയും കരുതണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.