kerala

മേലുകാവ്: റോഡൊക്കെ അടിപൊളി, അതിവേഗം ഇലവീഴാപൂഞ്ചിറയിലെത്താം, പക്ഷേ എത്തിപ്പെട്ടാലോ പെട്ടതുതന്നെ. ഒന്ന് മൂത്രമൊഴിക്കാന്‍പോലും സൗകര്യമില്ല എന്നതാണ് സത്യം.

വിനോദ സഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ എത്തുന്ന സഞ്ചാരികള്‍ അസൗകര്യത്തില്‍ വീര്‍പ്പുമുട്ടുകയാണ്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ ഇലവീഴാപൂഞ്ചിറയില്‍ അവധിദിവസങ്ങളായതോടെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്.

മാണി സി. കാപ്പന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇങ്ങോട്ടുള്ള വഴികള്‍ സൂപ്പര്‍ ആക്കിയെങ്കിലും പൂഞ്ചിറയിലെത്തുന്നവര്‍ക്ക് പ്രത്യേകിച്ച് വനിതകള്‍ക്ക് ഒന്നു വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനോ ഉള്ള സൗകര്യമില്ല.

കോട്ടയം ജില്ലയിലെ കാഞ്ഞിരം കവലയില്‍ ആധുനിക രീതിയില്‍ ടാറിംഗ് പൂര്‍ത്തിയായതോടെ ഇതുവഴി ഇലവീഴാപൂഞ്ചിറയിലേക്കെത്തുന്ന സഞ്ചാരികളുടെ തിരക്കേറി. കാഞ്ഞാറില്‍ നിന്നുള്ള റോഡ് ടാറിംഗും പൂര്‍ത്തിയായിട്ടുണ്ട്. ചക്കിക്കാവില്‍ നിന്നും ഇലവീഴാപൂഞ്ചിറ വരെയുള്ള ഭാഗം ടാറിംഗ് നടത്താതെ ദീര്‍ഘകാലം കിടന്നിരുന്നു.

എന്നാല്‍ പ്രദേശവാസികളുടെ നിരന്തര പരാതിക്കൊടുവില്‍ ചക്കിക്കാവ് ഇലവീഴാപൂഞ്ചിറ വരെയുള്ള ഭാഗത്തിന്റെയും ടാറിംഗ് പൂര്‍ത്തിയാക്കി. അതിനാല്‍ നിരവധി വിനോദസഞ്ചാരികളാണ് ഇവിടെക്കെത്തുന്നത്. കാഞ്ഞാര്‍ വഴിയും നിരവധി വിനോദസഞ്ചാരികള്‍ പൂഞ്ചിറയില്‍ എത്തുന്നുണ്ട്.

എന്നാല്‍ ഇവിടെയെത്തുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് പ്രാഥമിക ആവശ്യം നിര്‍വഹിക്കാനുള്ള സൗകര്യംപോലുമില്ല എന്നതാണ് വസ്തുത. ഇലവീഴാപൂഞ്ചിറ വ്യൂ പൊയിന്റിന്റെ 800 മീറ്റര്‍ താഴെ വരെയാണ് സഞ്ചാരയോഗ്യമായ റോഡുള്ളത്. ഇവിടെ നിന്നും വിനോദസഞ്ചാരികളെ ട്രിപ്പ് ജീപ്പുകളിലാണ് മുകളിലെത്തിക്കുന്നത്.

വ്യൂ പോയിന്റിലേക്കെത്താനുള്ള പാതയില്‍ 800 മീറ്റര്‍ ഭാഗം പൊട്ടി പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണുള്ളത്. ജീപ്പ് കടന്നുപോകുമ്പോള്‍ പ്രദേശമാകെ പൊടി കൊണ്ട് നിറയും. ഇത് അതിജീവിച്ച്വേണം വ്യൂ പോയിന്റിലെത്താനെന്ന് വിനോദ സഞ്ചാരികള്‍ പറയുന്നു.

പൊളിഞ്ഞ് കിടക്കുന്ന പാത കല്ല് പാകി കോണ്‍ക്രീറ്റ് ചെയ്താല്‍ പൊടി ശല്യം ഒരു പരിധി വരെയെങ്കിലും തടയാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇലവീഴാപൂഞ്ചിറയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്നും വ്യൂപോയിന്റിലെത്താനുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.