
പാരീസ്: ലോകത്തെ ഏറ്റവും ശക്തമായ എം.ആർ.ഐ സ്കാനറായ ഇസ്യൂൽട്ട് ( Iseult ) ആദ്യമായി പകർത്തിയ മനുഷ്യന്റെ മസ്തിഷ്കത്തിന്റെ ചിത്രം പുറത്തുവിട്ട് ഗവേഷകർ. വെറും നാല് മിനിറ്റ് കൊണ്ട് മനുഷ്യ മസ്തിഷ്കത്തെ അതീവ സൂഷ്മമായി ഇതാദ്യമായാണ് സ്കാൻ ചെയ്തെടുക്കുന്നത്.
ശാസ്ത്രലോകത്തിന് ഇനിയും പിടിതരാത്ത മസ്തിഷ്ക രോഗങ്ങളിലേക്കുള്ള ആഴത്തിലുള്ള പഠനങ്ങളിലേക്ക് ഇത് വെളിച്ചം വീശുമെന്ന് ഗവേഷകർ പറയുന്നു. ഇസ്യൂൽട്ടിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ 2021ൽ ഗവേഷകർ പുറത്തുവിട്ടിരുന്നു.
ഒരു മനുഷ്യന്റെ തലയോളം വലിപ്പമുള്ള മത്തങ്ങയെ ആണ് ഇസ്യൂൽട്ട് ഉപയോഗിച്ച് ആദ്യമായി സ്കാൻ ചെയ്തത്. അടുത്തിടെയാണ് ഇസ്യൂൽട്ട് ഉപയോഗിച്ച് മനുഷ്യനെ സ്കാൻ ചെയ്യാനുള്ള അനുമതി ലഭിച്ചത്. പാരീസിന് തെക്കുള്ള പ്ലറ്റോ ഡി സാക്ലേയിലെ ഫ്രഞ്ച് അറ്റോമിക് എനർജി കമ്മീഷൻ സെന്ററിലുള്ള ഇസ്യൂൽട്ടിലെ പരീക്ഷണങ്ങൾക്ക് 20 വോളന്റിയർമാരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
സാധാരണ പരിശോധനയ്ക്ക് ഉപയോഗിക്കുന്നവയിൽ 3 ടി ( ടെസ‌്‌ല ) വരെ ആണ് പവറെങ്കിൽ ഇസ്യൂൽട്ടിന് 11.7 ടി വരെയാണ് കാന്തികശക്തി. ഭൂമിയുടെ കാന്തിക മണ്ഡലത്തേക്കാൾ 230,000 മടങ്ങിന് തുല്യമാണിത്. 5 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള സിലിണ്ടറിനുള്ളിലാണ് 132 ടൺ ഭാരമുള്ള കാന്തം സ്ഥാപിച്ചിരിക്കുന്നത്. കാന്തവും 45 ടൺ ഭാരമുള്ള കൂറ്റൻ കോയിലും നിർമ്മിക്കാൻ ആറ് വർഷത്തോളമാണ് വേണ്ടി വന്നത്. ഇസ്യൂൽട്ടിന്റെ ഓപ്പണിംഗ് ടണലിന് 90 സെന്റീമീറ്റർ വ്യാസമാണുള്ളത്.
ഫ്രഞ്ച് അറ്റോമിക് എനർജി കമ്മീഷൻ, ജർമ്മൻ ഹെൽത്ത് കെയർ കമ്പനിയായ സീമെൻസ് - ഹെൽത്തിനിയേഴ്സ് എന്നിവയുടെ 20 വർഷത്തിലേറെയായുള്ള സംയുക്ത ഗവേഷണത്തിന്റെ ഫലമാണിത്. വരും മാസങ്ങളിൽ ആരോഗ്യമുള്ള കൂടുതൽ പേരെ ഇസ്യൂൽട്ട് ഉപയോഗിച്ച് സ്കാൻ ചെയ്യും. രോഗികളിൽ ഇസ്യൂൽട്ട് സാധാരണഗതിയിൽ ഉപയോഗിക്കാനുള്ള അനുമതി ഉടൻ ലഭിക്കില്ല.
ലക്ഷ്യം
ന്യൂറോളജിക്കൽ രോഗങ്ങളുടെ വേരുകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുകയാണ് ഇസ്യൂൽട്ടിന്റെ പ്രധാന ലക്ഷ്യം. ഇസ്യൂൽട്ടിലൂടെ തലച്ചോറിന്റെ ഘടനയെ കൂടുതൽ സൂഷ്മമായി പഠിക്കാൻ സാധിക്കും.
മനുഷ്യന്റെ തലച്ചോറിന്റെ ആന്തരിക ഘടനയുടെ ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങളിലൂടെ കൂടുതൽ പഠനങ്ങൾ സാദ്ധ്യമാക്കുന്നതിനൊപ്പം പാർക്കിൻസൺസ്, അൽഷിമേഴ്സ്, ബൈപോളാർ ഡിസോർഡർ തുടങ്ങിയവ നേരത്തെ നിർണയിച്ച് രോഗങ്ങളെ തടയുന്നതിനും ഇസ്യൂൽട്ട് നിർണായകമായേക്കുമെന്നാണ് പ്രതീക്ഷ.