ബാലുശ്ശേരി: ടെലഗ്രാം ആപ്പ് വഴിയുള്ള തട്ടിപ്പിൽ കുടുങ്ങി വീട്ടമ്മയ്ക്ക് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം രൂപ. ചീക്കിലോട് സ്വദേശി എലത്തുക്കണ്ടി ജിൻഷ.വി.വി.യാണ് പണം നഷ്ടപ്പെട്ടതായി കാണിച്ച് ബാലുശ്ശേരി പൊലീസിൽ നൽകിയത്.
കഴിഞ്ഞ മാസം മൂന്നിന് നൈറ്റ് ഹോക്ക് സിനിമ എന്ന ടെലഗ്രാം അക്കൗണ്ട് ഫ്ലാറ്റ് ഫോമിലൂടെ വർക്ക് അറ്റ് ഹോം ജോലി നൽകിയാണ് കബളിപ്പിക്കൽ തുടങ്ങിയത്. ആദ്യം യുവതിയ്ക്ക് ഒരു ടാസ്ക് കൊടുക്കുകയും ടാസ്ക് താങ്കൾ വിജയകരമായി പൂർത്തിയാക്കിയെന്ന സന്ദേശമയച്ച് ലാഭ വിഹിതമായ 1077 രൂപ ജിൻഷയുടെ അക്കൗണ്ടിലേയ്ക്ക് അയച്ചു കൊടുത്തു. തുടർന്ന് രണ്ടാമതും ടാസ്ക് കൊടുത്തു. ഒപ്പം 11,000 രൂപ അയയ്ക്കാനും പറഞ്ഞു. പണം അടച്ച അതേ ദിവസം തന്നെ ജിൻഷയുടെ അക്കൗണ്ടിലേയ്ക്ക് 18,000 രൂപ അവർ തിരിച്ചയച്ചു. അടുത്ത ദിവസം വീണ്ടും 11,000 രൂപ അയയ്ക്കാൻ പറഞ്ഞു. അയച്ച ശേഷം മറുപടി വന്നത് ഇനി ലാഭ വിഹിതം കിട്ടണമെങ്കിൽ 26,351 രൂപ കൂടി അയയ്ക്കണം. അങ്ങിനെ പറഞ്ഞ തുക ജിൻഷ അയയ്ക്കുകയും ചെയ്തു. തുടർന്ന് വീണ്ടും മെസേജ് വന്നു. സാങ്കേതിക തകരാർ ആണെന്നും 50,000 രൂപ കൂടി അയയ്ക്കാൻ പറഞ്ഞു. അടച്ച തുകയും ലാഭവിഹിതവും കിട്ടാൻ വീണ്ടും 50,000 രൂപ കൂടി അയയ്ക്കാൻ പറഞ്ഞു. അങ്ങിനെ പലതവണയായി മാർച്ച് 31നും ഏപ്രിൽ 5 നും ഇടയിൽ ഇവർക്ക് നഷ്ടമായത് 2, 44,364 രൂപയാണ്. ഓരോ തവണയും വ്യത്യസ്ത അക്കൗണ്ടുകൾ വഴിയാണ് പണം അയയ്ക്കുന്നത്. താൻ കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് മനസിലാക്കിയ യുവതി കഴിഞ്ഞ ദിവസം പൊലീസിൽ എത്തി പരാതി നല്കുകയായിരുന്നു.