
വാടാനപ്പിള്ളി : ദേശവിളക്ക് മഹോത്സവത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്നു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. വാടാനപ്പിള്ളി ബീച്ച് വ്യാസ നഗറിൽ കാട്ടിൽ ഇണ്ണാറൻ കെ.എസ്. സുബിനെ (40-കൂടുത സുബി) ആണ് എസ്.ഐ: മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ബി.ജെ.പിയുടെ സജീവ പ്രവർത്തകനുമായ സുബിൻ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
ജനുവരി ആദ്യവാരം വ്യാസനഗറിലെ ദേശവിളക്കിനിടയിൽ 18 വയസുള്ള പെൺകുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനം ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ ജനുവരി 10നാണ് സുബിനെതിരെ വാടാനപ്പിള്ളി പൊലീസ് കേസെടുത്തത്. ഇതോടെ സുബിൻ ഒളിവിൽ പോകുകയായിരുന്നു. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെ പൊലീസ് സംഘം അവിടേയ്ക്ക് തിരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വാടാനപ്പള്ളി സ്‌റ്റേഷനിൽ എത്തിച്ചു. എസ്.ഐയ്ക്ക് പുറമെ സി.പി.ഒമാരായ അലി, അരുൺ, പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.