
പീരുമേട്: മ്ലാമല പള്ളിക്കടയിൽ മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റുമരിച്ചു. തേങ്ങാക്കൽ രണ്ടാം ഡിവിഷനിൽ താമസിക്കുന്ന പാണ്ഡ്യന്റെ മകൻ അശോക് കുമാറാണ് (25) മരിച്ചത്. സംഭവത്തിൽ പള്ളിക്കട സ്വദേശി സുബീഷിനെ (19) വണ്ടിപ്പെരിയാർ പൊലീസ് പിടികൂടി.
വെള്ളിയാഴ്ച രാത്രി 12.30നാണ് സംഭവം. സമീപത്തെ പള്ളിയിൽ പെരുന്നാൾ നടക്കുകയായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട്സ് കട നടത്തുന്ന സുബീഷിനായിരുന്നു വഴിനീളെ അലങ്കാരദീപം തെളിക്കുന്നതിനുള്ള ചുമതല. ഇതിന്റെ ജോലിക്കിടെയാണ് മദ്യലഹരിയിൽ അശോക് കുമാറുമായി തർക്കമുണ്ടായത്. തുടർന്ന് സുബീഷിന്റെ കടയുടെ മുന്നിലിട്ട് അശോക് കുമാറിനെ ചെറിയ കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അശോക് കുമാറിനെ പീരുമേട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. മൃതദേഹം ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു. സംസ്കാരം പിന്നീട്. ദേവിയാണ് അശോക് കുമാറിന്റെ ഭാര്യ. ആറ് മാസം പ്രായമുള്ള ആദവ് ഏക മകൻ. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുന്നു.