s

മുംബയ്: അമ്മയുടെ ഫോണിൽ ഗെയിം കഴിക്കുന്നതിനിടെ രണ്ട് ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് പോയതോടെ 18കാരൻ ജീവനൊടുക്കി. ഗെയിമിനിടെ അറിയാതെ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോഴാകാം പണം നഷ്ടമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം .മഹാരാഷ്ട്രയിലെ നലസോപാരയിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയാണ് ജീവനൊടുക്കിയത്. ഫോണിൽ വന്ന വ്യാജ എസ്.എം.എസ് സന്ദേശത്തിലാണ് ക്ലിക്ക് ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ പിതാവിന്റെ അക്കൗണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ പോയതായി മെസേജ് വന്നു.

പണം പോയതറിഞ്ഞ യുവാവ് ആരോടും പറഞ്ഞില്ല.

മാതാപിതാക്കൾ അറിഞ്ഞതുമില്ല. പുറത്തുപോയി വന്ന അമ്മ നുരയും പതയും വന്ന് കിടക്കുന്ന വിദ്യാർത്ഥിയെ കാണുകയായിരുന്നു. ഉടൻ അയൽവാസികളെ വിവരം അറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സൈബർ തട്ടിപ്പ് നടന്നതായി വ്യക്തമായത്. ഗെയിം കളിച്ച മൊബൈൽ ഫോണിൽ കൂടുതൽ പരിശോധന നടത്തും. സൈബർ ക്രൈം സെല്ലിൽ ഉടൻ അറിയിച്ചിരുന്നെങ്കിൽ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അത്തരം സന്ദർഭങ്ങളിൽ സൈബർ ക്രൈം ഉദ്യോഗസ്ഥർ ബാങ്കുമായി ബന്ധപ്പെട്ട് പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും. അക്കൗണ്ടിൽ നിന്ന് ഇത്രയും തുക ഒറ്റയടിക്ക് നഷ്ടമായപ്പോൾ പേടിച്ചുപോയ കുട്ടി ആരോടും ഒന്നും പറയാതിരുന്നതാണ് ഈ ദാരുണ അന്ത്യത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.