s

ന്യൂഡൽഹി: ആക്രമിക്കാനെത്തിയ കുരങ്ങുകളിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ അലക്സയെ ഉപയോഗിച്ച 13കാരി നികിതയാണ് ഇപ്പോൾ താരം.

നികിതയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയതോടെ ലോകത്തെമ്പാടുനിന്നും അഭിനന്ദന പ്രവാഹമാണ്. ആമസോണിന്റെ വെർച്വൽ വോയ്സ് അസിസ്റ്റന്റ് ടൂൾ ആയ അലക്സ ഉപയോഗിച്ചാണ് നികിത കുഞ്ഞിനെ രക്ഷിച്ചത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോർപറേറ്റ് മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ മഹീന്ദ്രയിലേക്ക് സ്വാഗതം എന്നാണ് ആനന്ദ് മഹീന്ദ്ര പറഞ്ഞത്. നമ്മൾ സാങ്കേതികവിദ്യയുടെ അടിമകളാകുമോ യജമാനന്മാരാകുമോ എന്നതാണ് ഈ കാലഘട്ടത്തിലെ പ്രധാന ചോദ്യം. സാങ്കേതികവിദ്യ മനുഷ്യരുടെ നൈപുണ്യത്തെ ബലപ്പെടുത്തുന്നു എന്ന ആശ്വാസമാണ് ഈ പെൺകുട്ടിയുടെ കഥ നൽകുന്നത്. പെട്ടെന്ന് അവളുടെ ചിന്ത പോയ വഴി അസാധാരണമാണ്. പ്രവചനാതീതമായ ഒരു ലോകത്ത് അവളുടെ നേതൃപാടവത്തിന്റെ സൂചനയാണത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, കോർപ്പറേറ്റ് ലോകത്ത് ജോലി ചെയ്യാൻ തീരുമാനിച്ചാൽ മഹീന്ദ്രയ്‌ക്കൊപ്പം ചേരാൻ ക്ഷണിക്കുന്നു- ആനന്ദ് മഹീന്ദ്ര സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. ഉത്തർപ്രദേശ് ബസ്‌തി സ്വദേശിയാണ് നികിത.

സംഭവ ദിവസം നികിത സഹോദരിയുടെ വീട്ടിലായിരുന്നു. സഹോദരിയുടെ ഒരു വയസ്സുള്ള കുഞ്ഞുമായി കളിക്കുന്നതിനിടെയാണ് ആറോളം കുരങ്ങുകൾ വീടിനുള്ളിലേക്ക് പാഞ്ഞുകയറിയത്. കുരങ്ങന്മാർ അലമാരയിലുള്ള സാധനങ്ങളെല്ലാം നശിപ്പിക്കാൻ തുടങ്ങി.  ഭയന്നു പോയെങ്കിലും

കുഞ്ഞിനെ രക്ഷിക്കാൻ നികിതയ്ക്ക് പെട്ടെന്ന് തോന്നിയ ആശയമാണ് അലക്‌സയെ ഉപയോഗിക്കാമെന്നത്. ഫ്രിഡ്ജിന് മുകളിലിരിക്കുന്ന അലക്സയോട് നായ ഉച്ചത്തിൽ കുരയ്ക്കുന്ന ശബ്ദമുണ്ടാക്കാൻ നികിത ആവശ്യപ്പെട്ടു. 'അലക്‌സാ... ബാർക്ക്' നായയുടെ ശബ്ദം കേട്ടതോടെ കുരങ്ങുകൾ പേടിച്ചോടി.

നികിതയ്ക്ക് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്‌ത ആനന്ദ് മഹീന്ദ്രയ്ക്കും വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്.