
റാഞ്ചി: 19 കിലോ കഞ്ചാവ് കാണാതായ സംഭവത്തിൽ പൊലീസ് പറഞ്ഞ വാദം കേട്ട് ഞെട്ടിയിരിക്കുകയാണ് അധികൃതർ.
മയക്കുമരുന്ന് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനൊപ്പം പിടിച്ചെടുത്ത 19 കിലോ കഞ്ചാവ് കാണാനില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ജാർഖണ്ഡിലെ ധൻബാധ് ജില്ലയിലാണ് സംഭവം. 2018 ഡിസംബർ 14ന് ശംഭു പ്രസാദ് അഗർവാൾ എന്നയാളെയും മകനെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇവ പൊലീസ് സ്റ്റേഷനിലെ സ്റ്റോറിൽ സൂക്ഷിച്ചു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. വിചാരണയ്ക്കിടെ പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി റാം ശർമ തൊണ്ടിമുതൽ ഹാജരാക്കാൻ പൊലീസിനോട് നിർദ്ദേശിച്ചു. ശനിയാഴ്ച കോടതിയിലെത്തിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ തൊണ്ടി സാധനമായ കഞ്ചാവ് കൊണ്ടുവന്നില്ല. പകരം കേസ് രജിസ്റ്റർ ചെയ്ത രാജ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ ചാർജിന്റെ ഒരു റിപ്പോർട്ട് സമർപ്പിച്ചു. പൊലീസ് സ്റ്റേഷനിലെ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതൽ എലികൾ തിന്നു എന്നാണ് റിപ്പോർട്ടിലെന്ന് പ്രതിഭാഗം അഭിഭാഷകൻ അഭയ് ഭട്ട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ പ്രത്യേക റിപ്പോർട്ടും രജിസ്റ്റർ ചെയ്തു.
കഞ്ചാവ് ഉപയോഗിച്ച് തയ്യാറാക്കുന്ന 10 കിലോ ഭാംഗും ഒൻപത് കിലോ കഞ്ചാവുമാണ് പൊലീസ് സ്റ്റേഷനിലെ സ്റ്റോറിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ അൽപം പോലും ബാക്കിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.