
കൊച്ചി: 2018ലെ പ്രളയത്തിന് ശേഷം കേരളാ തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോതില്‍ ഏഴിരട്ടി വര്‍ദ്ധനയെന്ന് പഠന റിപ്പോര്‍ട്ട്. അപകടകരമായ മാലിന്യത്തിന്റെ തോത് ഏറ്റവും ഉയര്‍ന്ന സൂചികയായ അഞ്ചിലെത്തി. 2018 മുതല്‍ 2021 വരെ 300 കിലോമീറ്റര്‍ മേഖലയില്‍ നടത്തിയ പഠനത്തിലാണ് 2016നെ അപേക്ഷിച്ച് വര്‍ദ്ധന കണ്ടെത്തിയത്.
തീരക്കടലില്‍ ജലോപരിതലം മുതല്‍ മണ്ണിനടിയില്‍ വരെ പ്ലാസ്റ്റിക് കണങ്ങളുണ്ടെന്നും കുഫോസ് പ്രൊഫസര്‍ കെ. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഗവേഷക വിദ്യാര്‍ത്ഥി വി.ജി.നിഖില്‍, കാലിക്കറ്റ് എന്‍.ഐ.ടി അസി. പ്രൊഫസര്‍ ജോര്‍ജ് കെ. വര്‍ഗീസ് എന്നിവര്‍ നടത്തിയ ഗവേഷണത്തില്‍ വ്യക്തമായി. കടലിലെത്തുന്ന പ്ലാസ്റ്റിക് പരമാവധി 15 മാസംകൊണ്ട് വിഘടിച്ച് 5 മില്ലീമീറ്ററില്‍ താഴെയുള്ള കണങ്ങളായി സൂക്ഷ്മജീവികള്‍ക്ക് ഭീഷണിയാകും.
പുഴകളില്‍ നിന്നെത്തിയ പ്ലാസ്റ്റിക്
പ്ലാസ്റ്റിക്കില്‍ 80 ശതമാനവും പുഴകളില്‍ നിന്നും മറ്റും ഒഴുകിയെത്തുന്നതാണ്. ഉപേക്ഷിക്കപ്പെട്ട ടയറുകളടക്കം വന്‍തോതില്‍ എത്തുന്നു. മത്സ്യബന്ധന ബോട്ടുകള്‍, കപ്പലുകള്‍ എന്നിവയില്‍ നിന്ന് ഉപേക്ഷിക്കുന്ന വലയുടെ അവശിഷ്ടങ്ങള്‍, കുപ്പികള്‍, കവറുകള്‍ തുടങ്ങിയവയും വലിയ ഭീഷണിയാണ്. ആമകളടക്കമുള്ള ജലജീവികള്‍ ഇവയില്‍ കുരുങ്ങി ചാകുന്നതായും കണ്ടെത്തി.
കൊവിഡ്കാലത്ത് വന്‍തോതില്‍ മാസ്‌കുകളും ഗ്ലൗസുകളും കടലിലെത്തിയിരുന്നു. കടലിലെത്തുന്ന ഒരു മാസ്‌കില്‍ നിന്ന് ഒറ്റദിവസം കൊണ്ട് 1,73,000 മൈക്രോ ഫൈബറുകള്‍ വ്യാപിക്കുമെന്ന് രാജ്യാന്തര പഠന റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
തീരം വിശാലം ദുരിതം ഭീകരം
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടുന്നത് വിശാലമായ തീരദേശമുള്ള കേരളത്തിനു വലിയ ഭീഷണിയാണ്. പ്രളയകാലത്ത് 12,000 ദശലക്ഷം ക്യുബിക് മീറ്ററിലേറെ വെള്ളം അറബിക്കടലില്‍ എത്തിയതായാണ് കണക്ക്. കരയില്‍ നിന്ന് കുത്തിയൊലിച്ചെത്തിയ പ്ലാസ്റ്റിക് മാലിന്യത്തിലും വന്‍വര്‍ദ്ധനയുണ്ടായി. ടാങ്കറുകളില്‍ നിന്ന് ചോരുന്ന എണ്ണയും കടലിലെ ജീവജാലങ്ങള്‍ക്ക് കടുത്തഭീഷണിയാണ്.
കേരളത്തില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ 1111 പേര്‍ താമസിക്കുന്നതായാണ് കണക്ക്. ജനസാന്ദ്രത കൂടുന്നത് സ്വാഭാവികമായും മാലിന്യത്തോത് ഉയരാനിടയാക്കും. തോടുകള്‍, പുഴകള്‍, കായലുകള്‍ എന്നിവയിലെ മാലിന്യങ്ങള്‍ ഒടുവില്‍ അടിഞ്ഞുകൂടുന്നതും കടലിലാണ്. കേരളത്തില്‍ 44 പുഴകളാണുള്ളത്.
വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ രാസഘടനയിലെ വ്യത്യാസം വിഘടിക്കാനുള്ള കാലയളവിനെ ബാധിക്കും. ഇവയില്‍ ചേര്‍ക്കുന്ന നിറങ്ങളും അപകടകാരികളാണ്. മത്സ്യങ്ങളിലടക്കം പ്ലാസ്റ്റിക് കണങ്ങള്‍ കണ്ടെത്തി. - പ്രൊഫ. കെ. രഞ്ജിത്ത്