
ഓഹരി ഇടപാടുകൾ അതത് ദിവസം പൂർത്തിയാക്കുന്ന ടി + 0 പരീക്ഷണ സംവിധാനത്തിന് മികച്ച പ്രതികരണം
കൊച്ചി: ഓഹരി ഇടപാടുകൾ അതത് ദിവസം തന്നെ പൂർത്തീകരിക്കുന്ന ടി + 0 സെറ്റിൽമെന്റ് സംവിധാനത്തിന്റെ ബീറ്റ വേർഷൻ അവതരിപ്പിച്ച് ഇന്ത്യ ചരിത്ര നേട്ടത്തിൽ. ലോകത്ത് ആദ്യമായാണ് വ്യാപാരം നടക്കുന്ന ദിവസം തന്നെ വാങ്ങുന്നയാളുടെ അക്കൗണ്ടിലേക്ക് ഓഹരികളും വിറ്റയാളുടെ അക്കൗണ്ടിൽ പണവും എത്തുന്ന സംവിധാനം സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ സാദ്ധ്യമാകുന്നത്. നിക്ഷേപകർക്കും ബ്രോക്കർമാർക്കും എക്സ്ചേഞ്ചുകൾക്കും ഗുണകരമായ ടി + 0 സെറ്റിൽമെന്റ് നടപ്പു വർഷം തന്നെ പൂർണമായും നടപ്പാക്കാനാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) ലക്ഷ്യം. വിദേശ ധനകാര്യ നിക്ഷേപകർ ഉൾപ്പെടെയുള്ള വിഭാഗങ്ങളെ പൂർണമായും വിശ്വാസത്തിലെടുത്ത് പുതിയ സംവിധാനത്തിലേക്ക് മാറും.
മാർച്ച് 28 ന് അവതരിപ്പിച്ച ടി+0 സെറ്റിൽമെന്റിനുള്ള ബീറ്റാ വേർഷനിൽ തുടക്കത്തിൽ 25 ഓഹരികളാണ് ഉൾപ്പെടുത്തുക. തിരഞ്ഞെടുക്കപ്പെട്ട ബ്രോക്കർമാരുടെ സിസ്റ്റങ്ങളിലാണ് പുതിയ സംവിധാനത്തിന് തുടക്കമിടുന്നത്. നിലവിലുള്ള ട +1 സെറ്റിൽമെന്റ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കൂടി ബീറ്റ വേർഷനിലുണ്ട്. അടുത്ത ആറ് മാസത്തെ ഇടപാടുകൾ വിലയിരുത്തി പുതിയ സംവിധാനത്തിലേക്ക് പൂർണമായി മാറാൻ തീരുമാനമെടുക്കുമെന്ന് സെബി വ്യക്തമാക്കി.
അഞ്ച് ദിവസത്തിൽ നിന്ന്
അതത് ദിവസത്തേക്ക്
2001 ഡിസംബറിന് മുമ്പ് ഓഹരി ഇടപാടുകൾ പൂർത്തിയാക്കാൻ അഞ്ച് ദിവസം വേണ്ടിയിരുന്നു. വാങ്ങുന്നയാൾക്ക് അവരുടെ കൈവശം ഓഹരികൾ എത്താനും വിറ്റവർക്ക് അക്കൗണ്ടിൽ പണം ലഭിക്കാനും ആവശ്യമായ സമയമാണിത്. 2002 ഏപ്രിൽ മുതൽ ടി + 3 സെറ്റിൽമെന്റും 2003 ഏപ്രിൽ മുതൽ ടി + 2 സെറ്റിൽമെന്റുമായി. കഴിഞ്ഞ വർഷം ജനുവരിയിൽ ഏർപ്പെടുത്തിയ ടി+1 സെറ്റിൽമെന്റിലൂടെ ഇടപാടിന്റെ താെട്ടടുത്ത ദിവസം ഓഹരികൾ അക്കൗണ്ടിലെത്തുന്ന സംവിധാനമാണ് നിലവിലുള്ളത്.
വികസിത രാജ്യങ്ങളിൽ ഇപ്പോഴും ടി + 2
അമേരിക്കയും യൂറോപ്യൻ യൂണിയനും യു.കെയും അടക്കമുള്ള രാജ്യങ്ങളിൽ ഓഹരി ഇടപാടുകൾ പൂർത്തിയാക്കാൻ രണ്ട് ദിവസം വേണം, ജപ്പാനിൽ മൂന്ന് ദിവസവും.