
ബംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും വെള്ളിയും പിടികൂടി. ബെല്ലാരിയിലെ രണ്ടു ജുവലറി ഉടമകളുടെ വീടുകളിൽ നിന്നാണ് രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കണ്ടെത്തിയത്. 5.60 കോടി രൂപ, മൂന്നുകിലോ സ്വർണം, 103 കിലോ വെള്ളി ആഭരണങ്ങൾ, 68 വെള്ളി ബാറുകൾ എന്നിവയാണ് പിടിച്ചെടുത്തത്. 7.60 കോടി രൂപയാണ് ഇവയുടെ ആകെ മൂല്യം.
സംഭവത്തിൽ ഹവാല ബന്ധം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കർണാടക പൊലീസ് ആക്ടിന്റെ 98-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വിവരങ്ങൾ ആദായ നികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് വ്യക്തമാക്കി.
രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും പിടികൂടിയത്. കണ്ടെടുത്ത പണവും മറ്റ് വസ്തുക്കളും ഏതെങ്കിലും വ്യക്തിക്കോ രാഷ്ട്രീയപാർട്ടിക്കോ കൈമാറ്റം ചെയ്യാനാണോ സൂക്ഷിച്ചത് എന്ന കാര്യത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.