samosas

പൂനെ: പ്രമുഖ ഓട്ടോമൊബെെൽ കമ്പനിയുടെ ക്യാന്റീനിലെ സമൂസയിൽ നിന്ന് കോണ്ടം,​ ഗുട്ക, കല്ല് എന്നിവ കണ്ടെത്തി. മഹാരാഷ്ട്രയിലെ പൂനെയിലെ പിംപാരി ചിഞ്ച്‌വാഡിലാണ് സംഭവം നടന്നത്. സംഭവത്തിൽ റഹീം ഷെയ്ഖ്, അസ്ഹർ ഷെയ്ഖ്, മസർ ഷെയ്ഖ്, ഫിറോസ് ഷെയ്ഖ്, വിക്കി ഷെയ്ഖ് തുടങ്ങിയ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കാറ്റലിസ്റ്റ് സർവീസ് സൊല്യൂഷൻ പ്രെെവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഓട്ടോമൊബെെൽ സ്ഥാപനത്തിന്റെ ക്യാന്റീനിൽ ലഘുഭക്ഷണം എത്തിച്ചിരുന്നത്. എന്നാൽ കാറ്റലിസ്റ്റ് കമ്പനി അടുത്തിടെ മനോഹർ എന്റർപ്രെെസ് എന്ന മറ്റൊരു സബ് കോൺട്രാക്ടിംഗ് സ്ഥാപനത്തിന് സമൂസ നൽകാനുള്ള കരാർ നൽകുകയായിരുന്നു. ഇവർ ക്യാന്റീനിൽ നൽകിയ സമൂസയിലാണ് കോണ്ടം,​ ഗുട്ക, കല്ല് എന്നിവ കണ്ടെത്തിയത്. തുടർന്ന് ഓട്ടോമൊബെെൽ കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകി.

അന്വേഷണത്തിൽ മനോഹറിന്റെ സ്ഥാപനത്തിലെ ഫിറോസ് ഷെയ്ഖും വിക്കി ഷെയ്ഖുമാണ് സമൂസയിൽ കോണ്ടവും ​ ഗുട്‌കയും കല്ലും നിറച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് ഇവരെ ചോദ്യം ചെയ്തു. മനോഹർ എന്റർപ്രെെസസിനെ അപകീർത്തിപ്പെടുത്തുന്നതിനാണ് ഭക്ഷണത്തിൽ ഇങ്ങനെ ചെയ്തതെന്ന് പ്രതികൾ സമ്മതിച്ചു.

മുൻപ് കരാർ അടിസ്ഥാനത്തിൽ ലഘുഭക്ഷണം എത്തിച്ചിരുന്ന മറ്റൊരു കമ്പനിയായ എസ്ആർഎ എൻ്റർപ്രൈസസിലെ ജീവനക്കാരാണ് ഇവരെന്നും കണ്ടെത്തി. ഭക്ഷണത്തിൽ മായം ചേർത്തവർക്കും അതിന് വേണ്ടി അവരെ നിയോഗിച്ചവർക്കും എതിരെയാണ് പൊലീസ് കേസെടുത്തത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.