flight

കോഴിക്കോട്: ഗള്‍ഫ് മലയാളികള്‍ക്ക് സന്തോഷം പകരുന്ന തീരുമാനം പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യം. കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് 28 പ്രതിവാര സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാന്‍. ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയറാണ് വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിലെ 40 നഗരങ്ങളിലേക്കുള്ള ഷെഡ്യൂളുകളാണ് ഒമാന്‍ എയര്‍ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ 12 നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചെന്നൈ, മുംബയ്, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഗോവ, ധാക്ക, ലഖ്‌നൗ, കറാച്ചി എന്നിവിടങ്ങളിലേക്ക് ഒമാന്‍ എയര്‍ സര്‍വീസുകള്‍ നടത്തും.

കേരള സെക്ടറിലെ മൂന്ന് വിമാനത്താവളങ്ങളിലായി 28 പ്രതിവാര സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട് - 07, കൊച്ചി -14, തിരുവനന്തപുരം- 07 എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിലേക്ക് ആഴ്ച തോറമുള്ള പുതിയ സര്‍വീസുകളുടെ എണ്ണം.

കഴിഞ്ഞയാഴ്ചയാണ് അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള പ്രതിദിന സര്‍വീസ് ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ പ്രഖ്യാപിച്ചത്. യുഎഇയിലെ പ്രവാസികളെ സംബന്ധിച്ച് വളരെ ഫലപ്രദമായിരിക്കും പുതിയ സര്‍വീസ്.കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് അബുദാബിയില്‍ നിന്നും തിരിച്ചും എല്ലാ ദിവസവും നോണ്‍ സ്റ്റോപ് സര്‍വീസ് ആണ് ആരംഭിക്കുന്നത്. 2024 മെയ് ഒമ്പത് മുതലാണ് സര്‍വീസ് തുടങ്ങുന്നത്.

12.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.35ന് അബുദാബിയില്‍ എത്തും. അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം പുലര്‍ച്ചെ 3.45ന് പുറപ്പെട്ട് 8.40ന് കണ്ണൂരില്‍ മടങ്ങിയെത്തും.കണ്ണൂര്‍ - അബുദാബി സര്‍വീസ് കൂടി ആരംഭിക്കുന്നതോടെ ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോ നടത്തുന്ന പ്രതിവാര സര്‍വീസുകളുടെ എണ്ണം 56 ആയി ഉയരും.