
കുമളി: മലയാളികൾ പുല്ലുവില നൽകുന്ന പല സാധനങ്ങൾക്കും വിദേശത്ത് നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത സ്വീകാര്യതയാണ് ലഭിക്കുക. അത്തരത്തിൽ മിക്കവരുടെ വീടുകളിൽ സമൃദ്ധമായി ഉണ്ടാകുന്ന ചക്കയ്ക്ക് വിദേശത്ത് ആരാധകരേറെയാണ്. വിഷു ആയതോടെ ഇടിച്ചക്കയ്ക്കാണ് പ്രിയം കൂടുതൽ.
വിഷുക്കണി കാണാനും കറിവയ്ക്കാനും ചെറിയ ചക്കയ്ക്ക് നല്ല ഓഡറാണ് കേരളത്തിലെ വ്യാപാരികൾക്ക് ലഭിച്ചിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം അറബി നാടുകളിലും ചക്കയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
വിപണിയിൽ ആവശ്യക്കാർ ഏറിയതോടെ പ്ലാവിൽ ചെറിയ ചക്കയുള്ളവർക്ക് ന്യായമായ വിലയും ലഭിക്കുന്നുണ്ട്. വീടുകളിലെത്തി ചക്ക നിലത്ത് വീഴാതെ പറിച്ചെടുത്താണ് കയറ്റുമതിക്കായി കൊണ്ടുപോകുന്നത്. ചെറിയ ചക്കകൾ നന്നായി വൃത്തിയാക്കി കേടുള്ളവ നീക്കം ചെയ്ത് നല്ലത് മാത്രമാണ് പായ്ക്ക് ചെയ്യുന്നത്.
തിരഞ്ഞെടുത്ത ചക്കകൾ ആദ്യം പേപ്പറിൽ പൊതിഞ്ഞെടുക്കുന്നു. പേപ്പറിൽ പൊതിഞ്ഞ ചക്കകൾ പേപ്പർ പെട്ടികളിലാകുന്നു. ഓരോ പെട്ടിയും മൂന്ന് മുതൽ മൂന്നര കിലോ വരേ വരുന്ന തൂക്കത്തിലാണ് ക്രമപ്പെടുത്തുന്നത്. പെട്ടികളിലാക്കിയ ചക്കകൾ ലോറികളിൽ കയറ്റുമതി പരിശോധനയ്ക്കായി കൊച്ചിയിലേയ്ക്ക് കൊണ്ടുപോകും.
സൂപ്പർമാർക്കറ്റുകളിൽ സൂപ്പർസ്റ്റാർ
കാലാവസ്ഥ വ്യതിയാനം മൂലം ഹൈറേഞ്ചിലെ പ്ലാവുകൾ ഈ വർഷം പതിവിലും താമസിച്ചാണ് കായിച്ചത്. അതുകൊണ്ടുതന്നെ വ്യാപാരികൾ ചക്ക തേടി ഹൈറേഞ്ചിലെത്തുകയും ചെറിയ ചക്ക കർഷകരിൽ നിന്നും സംഭരിക്കുകയും ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ മലയാളിയ്ക്ക് വിഷുക്കണി ഒരുക്കാൻ കണിക്കൊന്നയോടൊപ്പം കേരളത്തിലെ ചക്കയും ഉണ്ടാവും.