
ബംഗളൂരു: വരൾച്ചയും ജലക്ഷാമവും തുടരുന്ന ബംഗളരൂവിൽ കർശന നടപടികൾ തുടരുന്നു. ചൊവ്വാഴ്ച സ്‌കൂട്ടർ കഴുകാൻ ശ്രമിച്ച വിജ്ഞാനനഗർ സ്വദേശിക്ക് അധികൃതർ 5000 രൂപ പിഴ ചുമത്തി. വാഹനം കഴുകാൻ കാവേരി നദിയിൽ നിന്ന് വിതരണം ചെയ്ത വെള്ളം ഉപയോഗിച്ചതായി കണ്ടെത്തിയപ്പോഴായിരുന്നു നടപടി. വാഹനങ്ങൾ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിച്ചതിന് കഴിഞ്ഞ ഒരു മാസത്തിനിടെ പിടിക്കപ്പെടുന്ന 407-ാമത്തെ കേസാണിതെന്ന് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് അധികൃതർ അറിയിച്ചു. ഏപ്രിൽ 9 വരെ 407 പേർക്ക് പിഴ ചുമത്തുകയും 20.3 ലക്ഷം രൂപ ഈടാക്കുകയും ചെയ്‌തു.
ജലക്ഷാമം രൂക്ഷമായതോടെയാണ് വെള്ളത്തിന്റെ ദുരുപയോഗം തടയാൻ പിഴ ഉൾപ്പെടെയുള്ള നടപടികൾ കടുപ്പിച്ചത്.
വരൾച്ച രൂക്ഷമായി തുടരുന്നതിനിടെ വാണിജ്യ സ്ഥാപനത്തിന് വെള്ളം മറിച്ച് വിറ്റ സ്വകാര്യ ടാങ്കർ ഡ്രൈവർക്കെതിരെ കേസ് എടുത്തിരുന്നു. ജല പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ടാങ്കറുകൾ ജലവിതരണം ഏൽപ്പിച്ചതിന് പിന്നാലെയാണ് സംഭവം.