big-boss

കൊച്ചി: സ്വകാര്യ ചാനലിലെ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിനെതിരെ ഹര്‍ജി. ഇതേത്തുടര്‍ന്ന് പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിറക്കി. പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നത്. വിഷയത്തില്‍ പരിശോധന നടത്താന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കേരള ഹൈക്കോടതി നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

വിവിധ ഭാഷകളില്‍ നടക്കുന്ന തത്സമയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നടക്കുന്ന ഈ പരിപാടി മലയാളത്തിലും സംപ്രേഷണം ചെയ്യുന്നുണ്ട്. ബിഗ് ബോസില്‍ ശാരീരികോപദ്രവം വരുത്തല്‍ ഉള്‍പ്പെടെ നടക്കുന്നുണ്ടെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് സംപ്രേഷണ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

എറണാകുളം സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവയ്പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം.എ അബ്ദുല്‍ ഹക്കീം എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഏപ്രില്‍ 25ന് ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

മലയാളികളുടെ പ്രിയപ്പെട്ട താരം മോഹന്‍ ലാല്‍ ആണ് ബിഗ് ബോസ് മലയാളം പതിപ്പിന്റെ അവതാരകന്‍. പരിപാടിക്ക് യുവാക്കള്‍ ഉള്‍പ്പെടെ നിരവധി ആരാധകരുണ്ട്. എന്നാല്‍ പലപ്പോഴും ബിഗ് ബോസില്‍ അവതരിപ്പിക്കുന്ന കണ്ടന്റുകള്‍ക്കും മത്സരാര്‍ത്ഥികളുടെ പെരുമാറ്റത്തിനും വ്യാപകമായി വിമര്‍ശനവും ഉണ്ടാകാറുണ്ട്.