modi

അഗര്‍ത്തല: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്നാണ് മോദിയുടെ വിമര്‍ശനം. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നു.

ഡല്‍ഹിയില്‍ കേന്ദ്ര ഏജന്‍സികളെ കുറ്റം പറയുന്ന രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ നിലപാട് മാറുന്നത് എങ്ങനെയാണെന്നും മോദി ചോദിക്കുന്നു.

ഇതേ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കേന്ദ്ര ഏജന്‍സികള്‍ എന്തെങ്കിലും നടപടി തുടങ്ങിയാല്‍ മോദി തെറ്റ് ചെയ്‌തെന്ന് പറയുമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അഴിമതിക്കാരെ രക്ഷിക്കാനാണ് കോണ്‍ഗ്രസ് ഇത് പറയുന്നത്. അഴിമതിക്കാരെ ആരെയും വെറുതെവിടില്ല. കോണ്‍ഗ്രസിനോ കമ്മ്യൂണിസ്റ്റുകാര്‍ക്കോ വോട്ട് നല്‍കിയാല്‍ കേന്ദ്രത്തില്‍ മികച്ച സര്‍ക്കാരുണ്ടാകില്ലെന്നും മോദി പറഞ്ഞു.

കേരളത്തില്‍ കഴിഞ്ഞ ദിവസം പ്രചാരണത്തിന് എത്തിയ നരേന്ദ്ര മോദി കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രസംഗിച്ച് സിപിഎമ്മിനെതിരെ ആഞ്ഞടിച്ചിരുന്നു. കേരളത്തില്‍ പിണറായി വിജയനെ തൊടാന്‍ മോദി മടിക്കുന്നതിന് കാരണം ഇരുവരും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റാണെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു.