iran

റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം തുടങ്ങിയപ്പോൾത്തന്നെ വീണ്ടുമൊരു ലോക മഹായുദ്ധം ഉണ്ടാവും എന്ന ഭീതി ഉയർന്നിരുന്നു. ഇസ്രയേൽ-പാലസ്തീൻ യുദ്ധം തുടങ്ങിയതോടെ അത് ഇരട്ടിച്ചു. എന്നാലിപ്പോൾ ഇറാൻ ഇസ്രയേലിലും തിരിച്ചും ആക്രമണം നടത്തിയതോടെ അക്കാര്യം ഏറക്കുറെ ഉറപ്പിച്ചിരിക്കുകയാണ് ലോകം. ഇനിയൊരു ലോകമഹായുദ്ധമുണ്ടായാൽ സർവ നാശമായിരിക്കും ഫലം. മതാധിഷ്ടിത ഭരണത്തിലൂന്നി മുന്നോട്ടുപോകുന്ന ഇറാനെ ഇസ്രയേലും ലോകവും ഇത്രയധികം ഭയക്കേണ്ടതുണ്ടോ എന്ന് ചോദിക്കുന്നവർ ഏറെയുണ്ട്. മറ്റേതുരാജ്യത്തെക്കാൾ ശരിക്കും ഭയക്കേണ്ടത് ഇറാനെയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പേടിയോ, അതെന്താ?

പേടി എന്നത് നിഘണ്ടുവിലേ ഇല്ലാത്ത രാജ്യമാണ് ഇറാൻ. എന്തുചെയ്യാനും മടിയും ഇല്ല. ഇത് വ്യക്തമാകുന്നതാണ് കഴിഞ്ഞ ശനിയാഴ്ച ഇസ്രയേലിലെ ചില കേന്ദ്രങ്ങൾക്കുനേരെ ഡ്രോൺ ആക്രമണം നടത്തിയത്. പാലസ്തീനെ അതിമാരകമായി പ്രഹരിച്ച് ഏറക്കുറെ ഇല്ലതാക്കിക്കൊണ്ടിരിക്കുന്ന ഇസ്രയേലുമായി ഏറ്റുമുട്ടിയാൽ ശക്തമായ തിരിച്ചടി ലഭിക്കുമെന്ന് അറിയാഞ്ഞിട്ടല്ല ഇറാൻ ഇത്തരമൊരു ആക്രമണത്തിന് മുതിർന്നത്. അടുത്തിടെ സിറിയയിലെ ഇറാൻ നയതന്ത്ര കാര്യാലയത്തിന് നേർക്ക് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ജനറൽമാരുൾപ്പടെ പതിമൂന്നുപേർ കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത രൂക്ഷതമായത്. തക്കതായ തിരിച്ചടി നൽകുമെന്ന് ഇറാൻ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. യോജിച്ച സമയം കണ്ടെത്തി അവർ പറഞ്ഞകാര്യം നടപ്പാക്കുകയും ചെയ്തു.

അടിക്ക് തിരിച്ചെടിയെന്നോണം ഇസ്രയേൽ ഇറാനിൽ ഡ്രോൺ ആക്രമണം നടത്തുകയും ചെയ്തു. കിട്ടിയതും വാങ്ങി ഇറാൻ അടങ്ങിയിരിക്കുമെന്ന് ആരും കരുതുന്നില്ല. തങ്ങൾ നടത്തിയ ആക്രമണത്തിന് ഇസ്രയേൽ തിരിച്ചടിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാനും റഷ്യയും നേരത്തേ തന്നെ മുന്നറിയിപ്പും നൽകിരുന്നു. അതിനാൽ ഇനി ഇറാൻ എന്താവും ചെയ്യുകയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ആക്രമത്തിന് പ്രധാന നഗരമായ ഇസ്ഫഹാൻ ഇസ്രയേൽ തിരഞ്ഞെടുത്തതും ഇറാനെ ശരിക്കും അരിശം കൊള്ളിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

എന്തുകൊണ്ട് ഇസ്ഫഹാൻ?

രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള തന്ത്രപ്രധാന നഗരമാണ് ഇസ്ഫഹാൻ. സയാൻഡെ നദിയുടെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന 20 ലക്ഷം ജനസംഖ്യയുള്ള ഈ നഗരത്തിലാണ് ഇറാന്റെ പ്രധാന ആണവകേന്ദ്രങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്. പ്രാചീനകാലം മുതൽ ഈ നഗരത്തിന്റെ സമ്പത്തും മഹത്വവും കേൾവികേട്ടതാണെങ്കിലും ഇപ്പോൾ അറിയപ്പെടുന്നത് ഇറാന്റെ ആണവകേന്ദ്രം എന്ന നിലയിൽ മാത്രമാണ്. ഇവിടെയുള്ള ഭൂഗർഭ കേന്ദ്രത്തിലാണ് ആണവ ഇന്ധന സമ്പുഷ്ടീകരണ കേന്ദ്രം പ്രവർത്തിക്കുന്നത്.ചൈന നൽകിയ മൂന്ന് ഗവേഷണ റിയാക്ടറുകൾ പ്രവർത്തിക്കുന്നതും ഇവിടെയാണ്. നാലാമത്തെ ആണവ റിയാക്ടർ ഇവിടെ നിർമ്മിക്കുകയാണെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാൻ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ മറ്റൊരു സ്ഥലത്തിനും ഇല്ലാത്ത പ്രാധാന്യം കണക്കിലെടുത്തായിരിക്കാം ഇസ്രയേൽ ഇസ്ഫഹാൻ പട്ടണത്തെ ലക്ഷ്യമാക്കിയതെന്നാണ് യുഎസ് സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി മാർക്ക് കിമ്മിറ്റ് പറയുന്നത്. ആണവഗവേഷണത്തിൽ ഇറാൻ കൈവരിച്ച പുരോഗതി നോക്കിയാൽ അധികം സമയമെടുക്കാതെ ആണവായുധങ്ങൾ ഉണ്ടാക്കാൻ അവർക്ക് കഴിയും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. സ്വന്തം രക്ഷയ്ക്ക് എന്തുംചെയ്യാൻ മടിക്കാത്ത ഇറാൻ തങ്ങളുണ്ടാക്കിയ ആണവായുധങ്ങൾ ശത്രുക്കൾക്കുനേരെ പ്രയോഗിച്ച് പരീക്ഷിക്കുമോ എന്ന ആശങ്കയും ഇസ്രയേലിനുണ്ട്. ഇറാന്റെ പക്കലുള്ള മാരക മിസൈലുകളെയല്ല ആണവ ബോംബുകളെയാണ് ഇസ്രയേൽ ഭയക്കുന്നതെന്ന് ആക്രമണ കേന്ദ്രത്തിന്റെ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്.

iran

ചെർണോബിന് സമാനമായേനെ

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ ഏതെങ്കിലും തകർന്നിരുന്നെങ്കിൽ മറ്റൊരു ചെർണോബ് ആവർത്തിച്ചേനെ. പതിനായിരങ്ങൾ മരിച്ചുവീഴുകയും ലക്ഷക്കണക്കിന് പേർ കൊടിത ദുരതിങ്ങളിൽ പെടുകയും ചെയ്യുമായിരുന്നു. എന്നാൽ ആക്രമണത്തിൽ ആണവകേന്ദ്രങ്ങൾക്കൊന്നും കേടുപാടുണ്ടായിട്ടില്ലെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഇക്കാര്യം യുഎൻ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയും വ്യക്തമാക്കിയിട്ടുണ്ട്.

കൈയിലുള്ളതെല്ലാം മാരകം

ഇറാന്റെ കൈയിലുള്ള ആയുധങ്ങൾ എന്തൊക്കെയാണെന്ന് പൂർണമായും വ്യക്തമല്ലെങ്കിലും അതിമാരകമായ നിരവധി മിസൈലുകളും ബോംബുകളും അവരുടെ പക്കൽ ഉണ്ടെന്നാണ് റിപ്പോർട്ട്. 'ഖിയാം 1' അടക്കമുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇക്കൂട്ടത്തിൽ പെടും. ഇതിന്റെ വിക്ഷേപണ വീഡിയോ പുറത്തുവിടുന്നതിനൊപ്പം ഭൂർഭ അറിയിൽ സൂക്ഷിച്ചിരിക്കുന്ന മിസൈലുകളുടെ വൻ ശേഖരത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഇതുകണ്ട് അമേരിക്കപോലും ഞെട്ടി.

കടലിൽ നിന്ന് ആകാശത്തേക്ക് മിസൈലുകൾ തൊടുക്കാൻ ശേഷിയുളള ചെറുബോട്ടുകൾ കഴിഞ്ഞവർഷം ഇറാൻ വികസിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ 'ബ്ലേഡ് റൺ' എന്ന ബ്രിട്ടീഷ് ചെറുബോട്ടിന്റെ പതിപ്പാണ് ഇതെന്നും അഭ്യൂഹമുണ്ടായിരുന്നു. പൂർണതോതിലുള്ള ഒരു സർഫസ് ടു എയർ മിസൈൽ സംവിധാനമുള്ള ആദ്യ ചെറുബോട്ടാണിതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചെറിയ റേഞ്ചിലുള്ള വ്യോമാക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇവയ്ക്കു കഴിയും.

വളർത്തിയത് അമേരിക്ക

1923ലാണ് ഇറാൻ നാവികസേന നിലവിൽ വന്നത്. എന്നാൽ ഇതിന് വലിശ ശക്തിയൊന്നുമില്ലായിരുന്നു. ഇത് മനസിലാക്കി 1960 മുതൽ സേനയെ പരിഷ്കരിക്കാനുള്ള നടപടികൾ ഇറാൻ തുടങ്ങി. പണം വാരിക്കോടി ചെലവിട്ടു. എഴുപതുകളിൽ അമേരിക്ക തന്നെ ഇറാൻ സൈനികർക്ക് പരിശീലനവും ആയുധങ്ങളും നൽകി. അതോടെ വൻ കുതിപ്പായി.

അന്തർവാഹിനികൾ, ഫ്രിഗേറ്റുകൾ, ഡിസ്ട്രോയറുകൾ, കോർവെറ്റുകൾ, മിസൈൽ ബോട്ടുകൾ, ആംഫിബിയസ് ഷിപ്പുകൾ എന്നിവ ഇറാൻ നേവിക്കുണ്ട്. ഇതിനൊപ്പം മിസൈൽ സാങ്കേതികവിദ്യ, മൈനുകൾ, ജലാന്തരത്തിലുള്ള ആളില്ലാ വാഹനങ്ങൾ എന്നിവയൊക്കെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാന നാവികസേനയിൽ നിന്ന് പൂർണമായും വേറിട്ട് പ്രവർത്തിക്കുന്ന ഒരു സമാന്തര നാവികസേനയും ഇവർക്കുണ്ട്. ഐആർജിസി നേവി എന്നാണ് ഇത് അറിയപ്പെടുന്നത്. അപ്രതീക്ഷിത ആക്രമണം നടത്താൻ അതി വിദഗ്ദ്ധരാണിവർ.

iran

പഴയ കൂട്ടുകാർ, ഇപ്പോൾ കൊടിയ ശത്രുക്കൾ

ഇസ്രയേൽ എന്ന ചെറുരാജ്യം രൂപംകൊള്ളുമ്പോൾ മദ്ധ്യപൂർവേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പിന്തുണക്കാരിൽ ഒരാളായിരുന്നു ഇറാൻ. ഇസ്രയേലുമായി ശക്തമായ സൈനിക-'രഹസ്യാനേഷണ- വ്യാപരബന്ധവും ഇറാൻ കാത്തുസൂക്ഷിച്ചിരുന്നു. മദ്ധ്യപൂർവേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ വികാസ പരിണാമങ്ങളാണ് അടുത്ത മിത്രങ്ങളെ കൊടിയ ശത്രുക്കളാക്കിയത്.

ഇറാനിലെ ഇസ്ലാമിക വിപ്ളവമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുകൾ ഉണ്ടാക്കിയത്. 1990 കളിലാണ് ബന്ധം പൂർണമായും തകർന്നത്. അതിനിടെതന്നെ ഇസ്രയേലിന്റെ സഹകരണത്തോടെ ഇസ്രയേലിനെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകളുടെ കൂമ്പാരംതന്നെ ഇറാൻ സ്വന്തമാക്കി. ഇറാക്കിലെ സദ്ദാം ഹുസൈൻ യുഗം അവസാനിച്ചതോടെ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഏറ്റവും വലിയ ശത്രുവായി ഇസ്രയേൽ ഇറാനെ കണക്കാക്കുകയായിരുന്നു.