pooram

തൃശൂർ: പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം. പൂരം നല്ല രീതിയിൽ നടത്താനുള്ള അനുമതി തങ്ങൾക്ക് വേണമെന്നും ആനയെഴുന്നള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്റ് സുന്ദർ മേനോൻ ആവശ്യപ്പെട്ടു.

'യോഗം വിളിച്ച് ഉദ്യോഗസ്ഥർ തീരുമാനിച്ചാണ് പൂരം നടത്തുന്നത്. ചിട്ടപ്പെടുത്തിയ ക്രമം മാറ്റാനും ഇതുമൂലം നിർബന്ധതരാവുന്നു. പൂരം അലങ്കോലമാക്കിയ കമ്മീഷണർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. ഒരു ഹോം വർക്കും നടത്താതെ സ്വന്തം നിലയ്ക്ക് കമ്മീഷണർ കാര്യങ്ങൾ ചെയ്തു. കമ്മീഷണറുടെ ജീവിതത്തിലെ കറുത്ത അദ്ധ്യായമാണിത്. എസിപി സുദർശൻ ഇരുദേവസ്വങ്ങളുമായി നല്ല ബന്ധത്തിലാണ് പോയത്. അദ്ദേഹത്തിനെതിരെ നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നടുവിലാൽ മുതൽ ശ്രീമൂലസ്ഥാനം വരെ ചാർജുള്ള ഒരു ഡിവെെഎസ്‌പി അപമര്യാദയായി പെരുമാറി. വടക്കുന്നാഥന് മുന്നിലെ ദീപസ്‌തംഭം കത്തിക്കുന്നത് തടഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് ഡിവെെഎസ്‌പി തോമസ് മതിയായ പാസ് നൽകിയില്ല', തിരുവമ്പാടി ദേവസ്വം പറഞ്ഞു.

പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷമാണ് ഉദ്യോഗസ്ഥരുമായി യോഗം നടന്നത്. രാത്രി മഠത്തിൽ വരവിന് റോഡ് അടയ്ക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. ജനങ്ങളെ അകറ്റി നിർത്താൻ തുട‌ങ്ങിയപ്പോൾ പൂരാസ്വാദത്തിന് വഴിയൊരുക്കാൻ അഭ്യർത്ഥിച്ചു. എന്നാൽ കമ്മീഷണറുടെ നിർദേശം പാലിച്ചേ പറ്റൂ എന്നാണ് തങ്ങളോട് ഉദ്യാേഗസ്ഥർ പറഞ്ഞത്. പിന്നാലെയാണ് മഠത്തിൽ വരവ് നിർത്തി വച്ചത്. ആവശ്യമില്ലാത്ത നിയമന്ത്രണങ്ങൾ ബുദ്ധിമുട്ടിക്കുന്നു. ജില്ലാ കളക്ടറുടെ ഉറപ്പിലാണ് പിന്നെ വെടിക്കെട്ട് നടത്താൻ സമ്മതിച്ചത്.

കുടമാറ്റ സമയത്ത് സ്പെഷ്യൽ കുടകൾ കൊണ്ടുവരാൻ അനുവദിക്കാതിരിക്കുക, ആനകളുടെ പട്ട കൊണ്ടുവരാൻ അനുവദിക്കാതിരിക്കുക തുടങ്ങി നിരവധി സംഭവങ്ങളാണ് ഇത്തവണ ഉണ്ടായത്. കൂടാതെ പൊലീസ് കുറച്ചുകൂടി ജനകീയമാകണമെന്നും തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു.