rajeev-chandrasekhar

കൊച്ചി: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക തള്ളണമെന്ന ഹർജി ഹെെക്കോടതി തള്ളി. പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം തിരഞ്ഞെടുപ്പ് ഹർജി നൽകുകയാണ് ഇക്കാര്യത്തിൽ ചെയ്യേണ്ടതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വി ജി അരുൺ,​ എസ് മനു എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. പത്രിക സ്വീകരിച്ചെന്നും പരാതിയെക്കുറിച്ച് ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ വ്യക്തമാക്കി.

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പത്രികയോടൊപ്പം നൽകിയ സത്യവാങ്‌മൂലത്തിൽ സ്വത്തുവിവരം മറച്ചുവച്ചുവെന്നും പരാതി നൽകിയിട്ടും വരണാധികാരി നടപടി സ്വീകരിച്ചില്ലെന്നുമാണ് ആരോപണം. വീടിന്റെയും കാറിന്റെയും വിവരങ്ങൾ നൽകിയില്ലെന്നും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി മൂല്യം കുറച്ചുകാണിച്ചെന്നും ഹർജിക്കാർ പറയുന്നു.

സൂക്ഷ്മപരിശോധനാ സമയത്ത് ലഭിക്കുന്ന പരാതികൾ പരിഗണിച്ചുവേണം പത്രിക സ്വീകരിക്കണോ തള്ളണോയെന്ന് തീരുമാനിക്കാൻ. അതിന്റെ കാരണവും കൃത്യമായി രേഖപ്പെടുത്തണം. എന്നാൽ വരണാധികാരി അത്തരം നടപടികളിലേക്ക് കടക്കാതെയാണ് പത്രിക സ്വീകരിച്ചത്. അതിനാൽ തങ്ങളുടെ പരാതികേട്ട് രണ്ടു ദിവസത്തിനുള്ളിൽ ഉത്തരവ് നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഈ സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം തിരഞ്ഞെടുപ്പ് ഹർജി നൽകാമെന്നാണ് ഹെെക്കോടതി വ്യക്തമാക്കിയത്.