
സുൽത്താൻബത്തേരി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് നടന്ന കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു. 1500 ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സുൽത്താൻ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിൽ നിന്നാണ് കിറ്റുകൾ പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കിറ്റുകൾ കണ്ടെത്തിയത്. പിക്കപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഇവ പിടികൂടിയത്. കിറ്റുകൾ എവിടേക്ക് കൊണ്ടു പോകാനുള്ളതാണെന്ന് അറിയില്ലെന്നാണ് ജീപ്പിലെ ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബിസ്കറ്റുകൾ, ചായപ്പൊടി തുടങ്ങിയവ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവച്ച നിലയിലായിരുന്നു. കുറേകിറ്റുകൾ ജീപ്പിൽ കയറ്റിയ നിലയിലും കുറെ കിറ്റുകൾ കെട്ടിയിട്ട നിലയിലുമായിരുന്നു കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ കിറ്റുകൾ എവിടേക്ക് കൊണ്ടു പോകാനുള്ളതാണെന്നും ആർക്ക് വിതരണം ചെയ്യാനുള്ളതാണെന്നതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്.