
ആലപ്പുഴ: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ സുരേന്ദ്രൻ ഹാജരാക്കി. ഇപി ബിജെപിയിൽ ചേരുന്നതിനുള്ള 90ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. പിന്നെ എന്തുകൊണ്ട് പിന്മാറിയെന്ന് ഇപി തന്നെ പറയട്ടെയെന്നും ശോഭ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇപി ജയരാജന്റെ മകന്റെ നമ്പറിൽ നിന്നാണ് ആദ്യം ബന്ധപ്പെട്ടത്.
നോട്ട് മെെ നമ്പർ എന്ന് ഇപി ജയരാജന്റെ മകൻ വാട്സാപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ തെളിവുകൾ ഹാജരാക്കി വിശദീകരിച്ചു. പിന്നീട് ഇപി പിൻമാറിയത് എന്തുകൊണ്ടാണെന്ന് പിണറായിക്ക് അറിയാമെന്നും ശോഭ ആരോപിച്ചു. ഇപിയും ഭാര്യയും ജീവിച്ചിരിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. ഇപിയുമായുള്ള ഡൽഹി ചർച്ചയ്ക്ക് തനിക്ക് ടിക്കറ്റ് അയച്ച് തന്നത് നന്ദകുമാർ ആണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ നന്ദകുമാർ വാട്സാപ്പിൽ അയച്ച ടിക്കറ്റും ഹാജരാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ റോൾ ഇപ്പോൾ നന്ദകുമാർ ആണ് ഏറ്റെടുത്തിരിക്കുന്നതെന്നും ശോഭ ചോദിച്ചു. . തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തന്നെ പരാജയപ്പെടുത്താൻ കഥയുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ഒരു സ്ത്രീയെന്ന നിലയിൽ തന്നെ അപമാനിക്കാനും ആക്ഷേപിക്കാനുമാണ് നന്ദകുമാർ ശ്രമിക്കുന്നത്. വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവണം. വിഷയത്തിൽ തെളിവുകൾ സഹിതം നന്ദകുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. നടപടിയെടുത്തില്ലെങ്കിൽ ഡിജിപിയുടെ വീടിന് മുന്നിൽ സമരം ചെയ്യും. ഡിജിപിയെ വഴിയിൽ തടയാനും മടിയില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.