
ജയ്‌പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച ബിക്കാനീർ ബി.ജെ.പി ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ഉസ്മാൻ ഘാനിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. രാജസ്ഥാനിൽ മോദി നടത്തിയ പരാമർശങ്ങൾക്കെതിരെ ഡൽഹിയിൽ ഘാനി പ്രതികരിച്ചിരുന്നു. തുടർന്നാണ് പാർട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തി എന്ന് ആരോപിച്ച് നടപടിയെടുത്തത്. മുസ്ലിംങ്ങളെക്കുറിച്ചുള്ള മോദിയുടെ പരാമർശങ്ങളെ അപലപിച്ച ഘാനി
രാജസ്ഥാനിൽ മൂന്ന്, നാല് സീറ്റുകൾ ബി.ജെ.പിക്ക് നഷ്ടപ്പെടുമെന്ന് പറഞ്ഞിരുന്നു. ഒരു മുസ്ലീമായതിനാൽ പ്രധാനമന്ത്രി പറഞ്ഞതിൽ നിരാശയുണ്ട്. ബി.ജെ.പിക്ക് വേണ്ടി താൻ വോട്ട് ചോദിക്കുമ്പോൾ, പ്രധാനമന്ത്രിയുടെ പരാമർശങ്ങളെക്കുറിച്ച് ജനങ്ങൾ തന്നോട് പ്രതികരണം തേടും.സംസ്ഥാനത്ത് ബി.ജെ.പിയോട് ജാട്ട് സമുദായത്തിന് അമർഷമുണ്ട്. ചുരു ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ അവർ പാർട്ടിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടെന്നും പാർട്ടി തനിക്കെതിരെ നടപടി സ്വീകരിച്ചാൽ ഭയപ്പെടുന്നില്ലെന്നും ഘാനി പ്രതികരിച്ചിരുന്നു.