d

കണ്ണൂർ : മകന്റെ ഫോണിലൂടെ ശോഭ സുരേന്ദ്രനെ ബന്ധുപ്പെട്ടുവെന്ന ആരോപണം നിഷേധിച്ച് എൽ.ഡി.എഫ് കൺവീനറും സി.പി.എം നേതാവുമായ ഇ.പി. ജയരാജൻ. ശോഭ സുരേന്ദ്രൻ പറയുന്നത് പച്ചക്കള്ളമാണെന്നും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ഇ.പി പ്രതികരിച്ചു. ശോഭയെ വിളിച്ചിട്ടില്ലെന്നും ഇ.പി പറഞ്ഞു.

ശോഭ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് ഇ.പിയുടെ മകൻ ജിജിത്ത് രാജും രംഗത്തെത്തിയിരുന്നു. എറണാകുളത്തെ ഒരു വിവാഹ വീട്ടിൽ വച്ച് ശോഭ സുരേന്ദ്രൻ തന്നെ പരിചയപ്പെട്ടിരുന്നു,​ ഫോൺ നമ്പർ ചോദിച്ച് വാങ്ങിയത് ശോഭയാണ്. തന്നെ ഒന്നുരണ്ടു തവണ ഇങ്ങോട്ട് വിളിച്ചു. പക്ഷേ ഞാൻ ഫോൺ എടുത്തില്ല. വിവാദങ്ങളിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ജിജിത്ത് രാജ് പറഞ്ഞു.

ഇ,​പി ജയരാജൻ ബി,​ജെ,​പിയിലേക്ക് വരാൻ ചർച്ച നടത്തിയെന്നായിരുന്നു ശോഭ സുരേന്ദ്രൻ ആരോപിച്ചത്. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ സുരേന്ദ്രൻ ഹാജരാക്കി. ഇ.പി. ബി.ജെ.പിയിൽ ചേരുന്നതിനുള്ള 90ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. പിന്നെ എന്തുകൊണ്ട് പിന്മാറിയെന്ന് ഇപി തന്നെ പറയട്ടെയെന്നും ശോഭ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.